വത്തിക്കാന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വത്തിക്കാനിലെ പേപ്പല്‍ഹൗസിലെ ലൈബ്രറി ഹാളില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.20 മിനുട്ടാണ് നേരത്തെ അനുവദിച്ചിരുന്നതെങ്കിലും ചര്‍ച്ച ഒന്നേകാല്‍ മണിക്കൂറോളം നീണ്ടു നിന്നു. കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം തുടങ്ങിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ മോദിക്കൊപ്പമുണ്ടായിരുന്നു. വത്തിക്കാന്‍ വിദേശകാര്യ സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും പങ്കെടുത്തു. മാര്‍പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് നേരത്തെ മുതല്‍ രാജ്യത്തെ ക്രൈസ്തവമത മേലധ്യക്ഷന്മാര്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ദിനാള്‍മാര്‍ ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
1999ലാണ് അവസാനമായി ഒരു മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിക്കുന്നത്. എ ബി വാജ്പേയി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഇന്ത്യ സന്ദര്‍ശിച്ചത്. 2000 ല്‍ പ്രധാനമന്ത്രിയായിരുന്ന എ ബി വാജ്‌പേയ് വത്തിക്കാനിലെത്തിയും മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തിയത്. മാര്‍പാപ്പയെ വത്തിക്കാനില്‍ സന്ദര്‍ശിക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണില്‍ ജവാഹര്‍ലാല്‍ നെഹ്റുവാണ് ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. 1981 ല്‍ ഇന്ദിര ഗാന്ധിയും, 1997 ല്‍ ഐ കെ ഗുജ്റാളും 2000 ല്‍ എ ബി വാജ്പേയിയും ജോണ്‍പോള്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചിരുന്നു.
മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കും. ‘ആഗോള സാമ്ബത്തികം, ആഗോള ആരോഗ്യം’ എന്ന വിഷയത്തിലാണ് യോഗം. തുടര്‍ന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചര്‍ച്ച നടത്തും.
ജി-20 ഉച്ചകോടിക്കുശേഷം ഞായറാഴ്ച റോമില്‍നിന്ന് പ്രധാനമന്ത്രി നേരെ സ്‌കോട്ലന്‍ഡിലെ ഗ്ലാസ്‌ഗോവിലേക്ക് പോവും. അവിടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ സ്‌പെയിന്‍ പ്രധാനമന്ത്രി പെദ്രൊ സാന്‍ചെസുമായും ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.