കാഞ്ഞങ്ങാട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽപ്പെട്ട് ജയിലിലായിരുന്ന എം.സി.കമറുദ്ദീൻ എംഎല്‍എ ജയിൽമോചിതനായി. തന്റെ അറസ്റ്റിനു പിന്നിൽ വലിയ ഗൂഢാലോചനയായിരുന്നുവെന്നും രാഷ്ട്രീയമായി തകർക്കാനുള്ള ശ്രമമാണു നടന്നതെന്നും അദ്ദേഹം പറഞ്ഞു. 148 കേസുകളിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് കണ്ണൂർ സെന്‍ട്രൽ ജയിലിൽനിന്നാണ് കമറുദ്ദീൻ മോചിതനായത്. 2020 നവംബർ ഏഴിനായിരുന്നു പ്രത്യേക അന്വേഷണ സംഘം കമറുദ്ദീനെ അറസ്റ്റ് ചെയ്തത്.
‘ഓഹരിയുടമകൾക്കു പണം കിട്ടാനുള്ള താൽപര്യമൊന്നും ഇതിനു പിന്നിലുണ്ടായിരുന്നില്ല. എന്നെ രണ്ടു മൂന്നു മാസക്കാലം പൂട്ടിയിട്ടു. എന്നെ പൂട്ടുക എന്നതു മാത്രമായിരുന്നു അറസ്റ്റിനു പിന്നിലെ ലക്ഷ്യം. ഡയറക്ടർമാരിൽ മറ്റാരെയും ഒരു വിധത്തിലും സർക്കാർ ബുദ്ധിമുട്ടിച്ചില്ല. ഇതിൽ പരിഭവമില്ല. പക്ഷേ ജനം സത്യം മനസ്സിലാക്കും. ഏകദേശം 42 വർഷക്കാലം കറ പുരളാത്ത കരങ്ങളുമായി രാഷ്ട്രീയത്തിലുണ്ടായിരുന്നു. എന്നെ കുരുക്കിലാക്കിയവർക്ക് കാലം മാപ്പു നൽകില്ല, ചരിത്രം മാപ്പു നൽകില്ല. അവർ കനത്ത വില നൽകേണ്ടി വരും’– എംഎൽഎ പറഞ്ഞു.