വാഷിങ്ടൻ: ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്‌കും ഒടുവിൽ നിലവിലെ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വീഴ്ത്തി ഡമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ ഇനി അമേരിക്കയുടെ അമരക്കാരൻ. നാൽപത്തിയാറാം യുഎസ് പ്രസിഡന്റായി ജോ ബൈഡൻ (77) വരുമെന്നുറപ്പായി. അങ്ങോട്ടുമിങ്ങോട്ടും എന്ന നിലയിൽ നിന്ന പെൻസിൽവേനിയ സ്റ്റേറ്റിലെ 20 ഇലക്ടറൽ വോട്ടുകൾ കൂടി ലഭിച്ചതോടെയാണ് ഭൂരിപക്ഷത്തിനു വേണ്ട 270 എന്ന ‘മാന്ത്രികസംഖ്യ’ ബൈഡൻ കടന്നത്. 538 അംഗങ്ങളുള്ള യുഎസ് ഇലക്ടറൽ കോളജിൽ ബൈഡന് ഇതുവരെ ലഭിച്ചത് 273 വോട്ടുകളെന്ന് ‘സിഎൻഎൻ’ റിപ്പോർട്ട് ചെയ്തു. ‘ദ് ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തതു പ്രകാരം 284 സീറ്റുകളാണ് ബൈഡന് ലഭിച്ചത്. മറ്റ് സ്വിങ് സ്റ്റേറ്റുകളായ നിന്ന ജോർജിയ, നെവാഡ എന്നിവിടങ്ങളിലും നിലവിൽ ബൈഡനാണ് മുന്നിൽ.
214 വോട്ടുകളാണ് റിപ്പബ്ലിക്കൻ സ്ഥാനാർഥി ട്രംപിനു ലഭിച്ചത്. സ്വിങ് സ്റ്റേറ്റുകളായ നോർത്ത് കാരലൈന (ഇലക്ടറൽ വോട്ടുകൾ 15), അലാസ്‌ക (3) എന്നിവിടങ്ങളിൽ മുന്നേറുന്നുണ്ടെങ്കിലും അവ രണ്ടും ട്രംപിനെ രക്ഷിക്കില്ല. ഈ രണ്ടു സ്റ്റേറ്റുകളിലെ മുഴുവൻ ഇലക്ടറൽ വോട്ടുകൾ ലഭിച്ചാലും ട്രംപിന് 232 വോട്ടുകളേ ആവുകയുള്ളൂ. ദിവസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനും ആകാംക്ഷയ്ക്കുമൊടുവിൽ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ ബൈഡൻ വിജയം സ്വന്തമാക്കിയപ്പോൾ, വോട്ടെണ്ണലിനെ വെല്ലുവിളിച്ച് സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ട്രംപ്.
അമേരിക്കൻ പ്രസിഡൻ്റായി ജോ ബൈഡൻ സ്ഥാനമേൽക്കുന്നതോടെ വൈസ് പ്രസിഡൻ്റായി സ്ഥാനമേൽക്കുന്ന കമലാ ഹാരിസിനെ കാത്തിരിക്കുന്നത് മൂന്ന് റെക്കോർഡുകളാണ്. അമേരിക്കൻ വൈസ് പ്രസിഡൻ്റ് ആവുന്ന ആദ്യ വനിത, ആദ്യ കറുത്ത വർഗക്കാരിയായ അമേരിക്കൻ, ആദ്യ ഏഷ്യൻ അമേരിക്കൻ എന്നീ റെക്കോർഡുകളാണ് കമലയെ കാത്തിരിക്കുന്നത്.
അടുത്ത തവണ പ്രസിഡൻ്റ് സ്ഥാനത്തേക്കും കമല മത്സരിച്ചേക്കും. ബൈഡൻ രണ്ടാമൂഴത്തിനു നിൽക്കില്ലെന്നാണ് സൂചന. അങ്ങനെയെങ്കിൽ 56 കാരിയായ കമല തന്നെയാവും 2024ൽ ഡെമോക്രാറ്റുകളുടെ സ്ഥാനാർത്ഥി.