Breaking News

850 കോടിയുടെ അനധികൃത അടയ്ക്ക കച്ചവടം പിടികൂടി; മുഖ്യപ്രതി അറസ്റ്റിൽ

കോഴിക്കോട്: വയനാട്, കര്‍ണാടക, തമിഴ്‌ നാട്, ഡല്‍ഹി, മഹാരാഷ്ട്ര കേന്ദ്രീകരിച്ചു വന്‍തോതില്‍ ജി.എസ്.ടി വെട്ടിപ്പ് നടത്തിയിരുന്ന അടയ്ക്ക കച്ചവട സംഘത്തെ സംസ്‌ഥാന ജി.എസ്.ടി. ഇന്റലിജന്‍സ് വിഭാഗം (IB) കോഴിക്കോട് യൂണിറ്റിന്റെ നേതൃത്വത്തില്‍ പിടികൂടി. മുഖ്യപ്രതിയെ അറസ്റ്റ് ചെയ്തു. ജി.എസ്.ടി. വന്നതിനു ശേഷം സംസ്‌ഥാന നികുതി വകുപ്പ് നടത്തുന്ന ആദ്യ അറസ്റ്റ് ആണിത്. വിവിധ സംസ്‌ഥാനങ്ങള്‍ കേന്ദ്രീകരിച്ചു കുടുംബാംഗങ്ങളുടെ പേരില്‍ രജിസ്‌ട്രേഷന്‍ എടുത്ത് കേരളത്തിലേക്ക് വന്‍തോതില്‍ അടയ്ക്ക കൊണ്ടുവരുന്നതായി കാണിച്ചു ഇന്‍പുട്ട്‌ ടാക്‌സ് എടുത്തു നികുതി വെട്ടിക്കുകയായിരുന്നു സംഘത്തിന്റെ പരിപാടി.

 

മുരിക്കാഞ്ചേരി സുലൈമാന്‍, മകനായ അലി അക്ബര്‍ മറ്റു ബന്ധുക്കള്‍ എന്നിവരുടെ പേരിലാണ് ജി.എസ്.ടി.രജിസ്ട്രേഷനുകള്‍ എടുത്തിരുന്നത്. ജി.എസ്.ടി വന്നതിനു ശേഷം സുലൈമാനും മകന്‍ അലി അക്ബറും ചേര്‍ന്നു തമിഴ് നാട്ടിലും ഡല്‍ഹിയിലും രജിസ്ട്രേഷനുകള്‍ സംഘടിപ്പിച്ചു കേരളത്തിലെ ഇവരുടെ തന്നെ സ്‌ഥാപനങ്ങളിലേക്കു അടയ്ക്ക വിറ്റതായി കാണിച്ചു രേഖയുണ്ടാക്കി. ഈ രേഖകള്‍ ഉപയോഗിച്ചു ഇവര്‍ ഇന്‍പുട്ട്‌ ടാക്‌സ് ക്രെഡിറ്റ് എടുത്ത് നികുതി വെട്ടിപ്പ് നടത്തി. ജി.എസ്.ടി. വന്നതിനു ശേഷം ഈ സംഘം 850 കോടിയോളം രൂപയുടെ കച്ചവടം നടത്തിയതായാണ് കണക്കാക്കുന്നത്. ഇതിലൂടെ 42 കോടിയോളം രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

ധനകാര്യ മന്തിയുടെ പ്രത്യേക നിര്‍ദേശമനുസരിച്ചു സംസ്‌ഥാന ജി.എസ്.ടി. കമ്മീഷണറുടെ നേതൃത്വത്തില്‍ ഇന്‍പുട്ട്‌ ടാക്‌സ് ക്രെഡിറ്റ് വെട്ടിപ്പ് കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ഈ ഉദ്യോഗസ്‌ഥരുടെ സംഘമാണ് വയനാട് കേന്ദ്രീകരിച്ചുള്ള ഈ വെട്ടിപ്പ് കണ്ടെത്തിയത്. തുടര്‍ന്ന് മൂന്നു വ്യാപാര സ്‌ഥാപനങ്ങളിലും വീടുകളിലും ഒരേസമയം നടത്തിയ റെയ്ഡില്‍ നികുതി വെട്ടിപ്പു സംബന്ധിച്ച രേഖകള്‍ പിടിച്ചെടുത്തു. ഇതേതുടര്‍ന്ന് വെട്ടിപ്പിന്റെ മുഖ്യസൂത്രധാരനായ അലി അക്ബറിനെ (കേരളാ സ്പൈസസ് പനമരം), കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കോടികളുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് അന്വേഷണ ഉദ്യോഗസ്‌ഥരുടെ മുന്നില്‍ സമ്മതിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ (IB) ശ്രീ കെ. വിജയകുമാര്‍, അസിസ്റ്റന്റ് കമീഷണര്‍ (IB) ശ്രീ ബി. ദിനേശ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ നാളെ എറണാകുളം ഏക്കണോമിക് ഒഫന്‍സസ് കോടതിയില്‍ ഹാജരാക്കും. വീട്ടിലും വ്യാപാര സ്‌ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരും അസിസ്റ്റന്റ് സ്റ്റേറ്റ് ടാക്‌സ് ഓഫീസര്‍മാരും പങ്കെടുത്തു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top