തിരുവനന്തപുരം; സംസ്ഥാനത്ത് ബാറുകളും ബിയർ വൈൻ പാർലറുകളും തുറക്കുന്നതിനെക്കുറിച്ചുള്ള തീരുമാനം ഇന്നുണ്ടായേക്കും. കേന്ദ്രസർക്കാർ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനു പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. അതിനാൽ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മിഷണറുടെ അപേക്ഷ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട് ബാറുകൾ പ്രവർത്തിക്കാൻ അനുമതി നൽകണമെന്നാണ് ആവശ്യം.
രാവിലെ 10 മുതല്‍ രാത്രി 9 വരെ മാത്രം പ്രവര്‍ത്തിക്കാം എന്നും ഒരു മേശയില്‍ രണ്ടു പേര്‍ക്ക് മാത്രം ഇരിക്കാം എന്നതും ഉള്‍പ്പെടെയുളള നിയന്ത്രണങ്ങളാണ് എക്‌സൈസ് ശുപാര്‍ശയില്‍ ഉളളത്. അതേസമയം ബാറുകള്‍ തുറക്കുന്നത് കൊവിഡ് വ്യാപനത്തിന് കാരണമായേക്കുമെന്ന വിമര്‍ശനം പ്രതിപക്ഷം ഉയര്‍ത്തുന്നുണ്ട്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പൂട്ടിയ ബാറുകള്‍ വഴി ഇപ്പോള്‍ പാഴ്സലായാണ് മദ്യം വില്‍ക്കുന്നത്.
കൊവിഡ് പ്രോട്ടോകോൾ കർശനമായി പാലിച്ചാണ് മറ്റു സംസ്ഥാനങ്ങളിലെ ബാറുകൾക്ക് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്. ലൈസൻസുള്ള റസ്റ്റോറന്റുകളിലും മദ്യവിൽപ്പനയ്ക്ക് അനുമതി നൽകിയിട്ടുണ്ട്. ക്ലബുകളിലും കാന്റീനുകളിലും മദ്യം നൽകുന്നതിന് മുന്‍പ് സർക്കാരിന്റെ മുൻകൂർ അനുമതി തേടണം. എന്നാൽ ഡാൻസ് ബാറുകൾക്ക് അനുമതി നല്‍കിയില്ല.