കൊല്ലം: അദ്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളെ തിരയുകയാണ് എല്ലാവരും. ഈ കൊല്ലത്തെ ഓണം ബംപർ എടുക്കാൻ എന്ത് കൊണ്ടും യോഗ്യത ഉള്ള വ്യക്തി എന്ന പേരിലാണ് ഈ അൽഭുത കാഴ്ചയുടെ വീഡിയോ പ്രചരിക്കുന്നതും. ആരാണ് ആ ഭാഗ്യവാൻ എന്നാണ് എല്ലാവരുടെയും ചോദ്യം.
ചവറ തട്ടാശേരിയിലെ വിജയപാലസിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെയാണ് ആ കാൽനടയാത്രക്കാരനെ കുറിച്ച് ഏവരും തിരക്കാൻ തുടങ്ങിയത്. നടന്നത് ഇങ്ങനെയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ആറുമണി കഴിഞ്ഞ് ദേശീയപാതയിൽ വിജയപാലസിനു മുന്നിലൂടെ കൈയ്യിലൊരു സഞ്ചിയും മുഴക്കോൽ എന്നു തോന്നുന്ന ഒരു സ്ക്വയർ ട്യൂബുമായി ശങ്കരമംഗലം ഭാഗത്തേക്ക് ഓരം ചേർന്ന് നടന്നു പോവുകയായിരുന്നു അയാൾ. എതിർദിശയിൽ നിന്നും ഒരു വാനും പിന്നാലെ ലോറിയും വരുന്നത് കാണാം. പെട്ടെന്ന് നടന്നുപോകുന്നയാളുടെ പിന്നിൽ നിന്നും ഇയാളെ ഇടിച്ചു തെറിപ്പിച്ചെന്ന് തോന്നും വിധം ഇൻസുലേറ്റഡ് മിനി വാൻ നിയന്ത്രണം വിട്ട് റോഡും കടന്ന് അയാളുടെ ഇടതു വശത്തു കൂടി കടന്നുപോയി.
കാൽനടക്കാരന്റെ ഇടത്തുവശത്തൂടെ നിയന്ത്രണംവിട്ട് പോകുന്ന വാൻ. സിസിടിവി ദൃശ്യം
ഇതൊന്നുമറിയാതെ നടന്നു നീങ്ങിയ യാത്രക്കാരനു മുന്നിലെ ക്യാമറത്തൂണിൽ വാൻ ഇടിക്കുന്നതു കണ്ടപ്പോഴാണ് സ്ഥലകാല ബോധം വന്നത്. അതോ പോയതോ! തിരിഞ്ഞോടിയ ശേഷം നിൽക്കുകയും അൽപ നേരം പ്രാർഥനാ നിരതനായശേഷം അയാൾ വന്നവഴിക്ക് തിരിച്ച് നടക്കുകയും ചെയ്യുന്നത് ദൃശ്യത്തിൽ കാണാം. പൊലീസ് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറ ഇടിച്ചു തെറിപ്പിച്ച് മറിയാതെ അദ്ഭുതകരമായി റോഡിൽ കയറി മുന്നോട്ട് പോകുന്നത് വരെയാണ് വിഡിയോ ദൃശ്യം.
കുറച്ചു മുന്നോട്ട് പോയശേഷം നിർത്തിയ വാനിൽ നിന്നു പൊലീസെത്തി രണ്ടു പേരെ പുറത്തിറക്കി സ്റ്റേഷനിലെത്തിച്ചു. സ്ഥിരമായി പാലുമായി പോകുന്നതായിരുന്നു ചങ്ങനാശേരിയിലുള്ള വാൻ. ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണം. ആളപായമില്ലാത്തതിനാലും ക്യാമറ പുനഃസ്ഥാപിച്ചു നൽകാമെന്ന് സമ്മതിച്ചതിനാലും കേസെടുക്കാതെ വിട്ടയച്ചതായി ചവറ പൊലീസ് പറഞ്ഞു