തൃശ്ശൂർ: ഗുണ്ടാനേതാവും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ പുലിയന്നൂർ പാത്രമംഗലം സ്വദേശി സനീഷിനെ (വീരപ്പൻ സനീഷ് ) വെട്ടിക്കൊന്ന സംഭവത്തിൽ സ്ത്രീ ഉൾപ്പടെ മൂന്ന് പേർ പോലീസ് പിടിയിൽ. കോടശേരി സ്വദേശി ഇസ്മയിൽ, ഭാര്യ ഷമ്മി, സഹോദരൻ അസീസ് എന്നിവരാണ് പിടിയിലായത്. അക്കിക്കാവിൽ വച്ചാണ് മൂവരും പിടിയിലായത്.
എരുമപ്പെട്ടി കോടശേരി മലയ്ക്കടുത്ത് വച്ച് വ്യാഴാഴ്ച രാത്രിയായിരുന്നു കൊലപാതകം. വ്യാഴാഴ്ച രാവിലെ മുതൽ ഇസ്മയിലും സനീഷും ഓട്ടോറിക്ഷയിൽ വിവിധയിടങ്ങളിൽ കറങ്ങിയെന്നു പറയുന്നു. വൈകുന്നേരമായപ്പോൾ ഇരുവരും ഓട്ടോ ഡ്രൈവർക്കു പണം നൽകാതെ ഭീഷണിപ്പെടുത്തി കടന്നു.
പിന്നീട് ഇസ്മയിലിന്റെ വീട്ടിലെത്തി ഇരുവരും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടാവുകയും ഇസ്മയിൽ സനീഷിനെ വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു.