മൂന്നാർ: രാജമല പെട്ടിമുടിയിലെ ദുരന്തഭൂമിയിൽ നിന്നും ഏഴ് മൃതദേഹങ്ങൾക്കൂടി കണ്ടെടുത്തു. ഇന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. ഇതോടെ പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി. 12 പേരെ രക്ഷപെടുത്തിയിരുന്നു.
ദേശീയ ദുരന്ത നിവാരണ സേനയുടെ ടെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം തുടരുകയാണ്. സ്കാനർ ഉപയോഗിച്ചാണ് തെരച്ചിൽ നടത്തുന്നത്.
ഇന്നലെ അർദ്ധരാത്രിയിൽ നിർത്തിയ തെരച്ചിൽ രാവിലെ പുനരാരംഭിച്ചിരുന്നു. മഴ മാറി നിൽക്കുന്ന സാഹചര്യം രക്ഷാപ്രവർത്തനത്തെ ഊർജിതമാക്കിയിട്ടുണ്ട്. അതേ സമയം ജില്ലയിൽ ഇന്ന് റെഡ് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്