ഭോപ്പാല്‍: വിഷം കലർത്തിയ ചപ്പാത്തി കഴിച്ച് മധ്യപ്രദേശില്‍ ജില്ലാ ജഡ്ജിയും മകനും മരിച്ച സംഭവത്തില്‍ സ്ത്രീയും മന്ത്രവാദിയും ഉള്‍പ്പെടെ അഞ്ച് പേർ അറസ്റ്റിൽ. ബേത്തുള്‍ അഡീഷനല്‍ ജില്ലാ, സെഷന്‍സ് ജഡ്ജി മഹേന്ദ്ര ത്രിപാഠി (56), മൂത്തമകന് അഭിയന്‍രാജ് (33) എന്നിവരാണ് കഴിഞ്ഞയാഴ്ച മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് സന്നദ്ധസംഘടനയുടെ പ്രസിഡന്റായ സന്ധ്യ സിങ് , മന്ത്രവാദി ബാബാ രാംദയാല്‍ എന്നിവരാണ് അറസ്റ്റിലായത്.
ചിന്ദ്വാരയില് ജഡ്ജിയായിരുന്നപ്പോള്‍ മഹേന്ദ്ര ത്രിപാഠിക്ക് സന്ധ്യയുമായി സൗഹൃദമുണ്ടായിരുന്നു. ബേത്തുളിലേക്ക് സ്ഥലം മാറിയതോടെ സന്ധ്യയുമായുള്ള സൗഹൃദം മഹേന്ദ്ര ത്രിപാഠി അവസാനിപ്പിച്ചു. ഇതിന്റെ ദേഷ്യത്തിലാണ് ജഡ്ജിയുടെ കുടുംബത്തെ കൊല്ലാന്‍ സന്ധ്യ പദ്ധതിയൊരുക്കിയതെന്നു പൊലീസ് പറഞ്ഞു.ജഡ്ജിയുടെ എല്ലാവിധ പ്രശ്നങ്ങളും ഇല്ലാതാക്കാൻ പൂജ ചെയ്യണമെന്നും അതിനായി കുറച്ച് ഗോതമ്പു പൊടി നല്‍കണമെന്നും സന്ധ്യ ആവശ്യപ്പെട്ടു. ജൂലൈ 20-ന് സന്ധ്യ പൂജ ചെയ്ത ഗോതമ്പുപൊടി തിരികെ നല്കി. അന്നു രാത്രി ഈ പൊടി ഉപയോഗിച്ചാണ് ജഡ്ജിയുടെ വീട്ടില്‍ ചപ്പാത്തി ഉണ്ടാക്കിയത്.
രണ്ട് ആണ്മക്കളും ജഡ്ജിയും ഈ ചപ്പാത്തിയാണു കഴിച്ചത്; ഭാര്യ അരിയാഹാരവും. ചപ്പാത്തി കഴിച്ചതിനു ശേഷം മൂവരും ഛര്‍ദിച്ചു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ജഡ്ജിയുടെയും മൂത്തമകന്റെയും ആരോഗ്യനില ജൂലൈ 23ന് വഷളായി. തുടര്‍ന്ന് അവരെ നാഗ്പുരിലെ ആശുപത്രിയിലേക്കു മാറ്റി. അഭിയാന്രാജ് ശനിയാഴ്ച ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ മരിച്ചു. ജഡ്ജി തിങ്കളാഴ്ച രാവിലെയാണു മരിച്ചത്. ഇളയമകന് ആഷിഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി പൊലീസ് പറഞ്ഞു