തിരുവനന്തപുരം∙ സംസ്ഥാനത്ത് ഞായറാഴ്ച 11 പേർ കോവിഡ് രോഗം ബാധിച്ചു മരിച്ചു. തൃശൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണു മരണം. നാലു പേർക്ക് രോഗം സ്ഥിരീകരിച്ചതു മരണശേഷമാണ്.
വെള്ളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാരദ (78)യുടെ പരിശോധന ഫലം പോസിറ്റീവ് ആയി. ശാരദയുടെ മകനും മരുമകളും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്കും രോഗം സ്ഥിരീകരിച്ചു. ശാരദയുടെ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പുലർച്ചെ മരിച്ച ആലപ്പുഴ കുത്തിയതോട് സ്വദേശി പുഷ്കരിക്കും കോവിഡ് സ്ഥിരീകരിച്ചു. 80 വയസ്സുള്ള പുഷ്കരിയുടെ മകനും നേരത്തേ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തൃശൂർ ഇരിങ്ങാലക്കുട സ്വദേശി വര്‍ഗീസ്(71) തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് മരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ മരിച്ച തിരൂരങ്ങാടി സ്വദേശി അബ്ദുൽ ഖാദറിന്റെ (71) രോഗബാധയുടെ ഉറവിടം വ്യക്തമല്ല. രോഗ ലക്ഷണങ്ങളോടെ 18ന് മെഡിക്കൽ കോളജിൽ പ്രവേശിച്ച അബ്ദുൽ ഖാദറിന് 19നാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്നു പ്ലാസ്മാ തെറാപ്പിക്കു വിധേനാക്കി. ആരോഗ്യനില വഷളായതിനെത്തുടർന്നു 21ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച മരിച്ച മലപ്പുറം തൂവ്വൂർ സ്വദേശി ഹുസൈന് (78) കോവിഡ് സ്ഥിരീകരിച്ചു.
കാസര്‍കോട് കുമ്പള ആരിക്കാടി സ്വദേശി അബ്ദുൽ റഹ്മാന് പരിയാരം മെഡിക്കൽ കോളജിൽവച്ചാണ് മരിച്ചത്. എഴുപതുകാരനായ അബ്ദുൽ റഹ്മാന് റാപ്പിഡ് ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
കോഴിക്കോട് കാരപ്പറമ്പില്‍ വെള്ളിയാഴ്ച മരിച്ച 50 വയസുള്ള ഷാഹിദയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്നു. ഷാഹിദയുടെ മാതാവ് റുഖിയാബി മരിച്ചതും കോവിഡ് ബാധിച്ചാണ്. കോഴിക്കോട് മുക്കം മേലാനിക്കുന്ന് സ്വദേശി മുഹമ്മദും (62) കോവിഡ് ബാധിച്ചു മരിച്ചു. സർക്കാര്‍ കണക്ക് അനുസരിച്ച് ഇതുവരെ 61 മരണങ്ങളാണു സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത്.
പത്തനംതിട്ട മെഴുവേലി സ്വദേശി മോഹൻദാസ് (73) കോവിഡ് ബാധിച്ചു മരിച്ചു. തിരുവല്ലയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാന്‍സർ രോഗിയായിരുന്നു മോഹൻദാസ്. കൊല്ലക്കടവ് സ്വദേശി സൈനുദീൻ (65) ആലപ്പുഴയിൽ മരിച്ചു.