കൊച്ചി: എറണാകുളം ഊരമനയിൽ ക്വാറന്റീന് സൗകര്യം ഒരുക്കുന്നതിന് വേണ്ടി ഒഴിച്ചിട്ട വീടിന് നേരെ ആക്രമണം. ക്വാറന്റീനില്‍ കഴിയുന്നതിനായി മുംബൈയിൽ നിന്ന് യുവാവ് വരാനിരിക്കെയായിരുന്നു അജ്ഞാതർ വീടിന്റെ ജനൽചില്ല് തകർത്തത്. രാമമംഗലം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
എല്ലാ മുൻകരുതലും ഉറപ്പാക്കിയാണ് മുംബൈയിൽ നിന്ന് വരുന്ന യുവാവിനെ ക്വാറന്റീന് ചെയ്യുന്നതിനായി വീട് തെരഞ്ഞെടുത്തത്. ഒറ്റപ്പെട്ട പ്രദേശത്തായിരുന്നു വീട്. ഊരമന പാണ്ടാലിൽ ജേക്കബിന്റെ വീടാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രി ഒരു കൂട്ടം ആളുകൾ എത്തി ആക്രമിച്ചത്.
വീടിന്റെ മുൻവശത്തെ ജനൽചില്ലുകൾ കല്ലെറിഞ്ഞ് തകർത്ത് അജ്ഞാതർ കടന്ന് കളഞ്ഞു. ഉടമയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അന്വേഷണത്തിന്റെ ഭാഗമായി പരിസരവാസികളായ ചിലരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. കൊവിഡ് ഭീതി കാരണമാകാം ആക്രമണമെന്നാണ് പൊലീസ് നിഗമനം.