മാന്നാർ:മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ മകൾക്കും ചെറുമക്കൾക്കും തല ചായ്ക്കാനിടമില്ലാതെ നരകയാതന അനുഭവിച്ച പട്ടികജാതി കുടുംബത്തിന് കരുണ പെയിൻ ആൻ്റ് പാലിയേറ്റീവ് കെയർ സൊസെെറ്റി വീട് നിർമിച്ച് നൽകുമെന്ന് ചെയർമാൻ സജി ചെറിയാൻ എം എൽ എ പറഞ്ഞു.മാന്നാർ പഞ്ചായത്ത് പത്താം വാർഡിൽ നന്ത്യാട്ട് ചിറയിൽ (പള്ളിയമ്പിൽ) രോഹിണി (60)ക്കാണ് വീട് നിർമിച്ച് നൽകുന്നത്. കേരളവിഷൻ ഉൾപ്പടെയുള്ള മാധ്യമങ്ങളിലെ വാർത്ത ശ്രദ്ധയിൽപ്പെട്ട് സജി ചെറിയാൻ എം എൽ എ ഞായറാഴ്ച രാവിലെ 11ന് രോഹിണിയുടെ വീട്ടിലെത്തി. വെള്ളം കയറിയ വിരുപ്പ് നിലത്തിൽ പ്ലാസ്റ്റിക്ക് പടുതയിൽ സ്ഥാപിച്ച വീടിന്റെ മേൽക്കൂരയും നാലു വശവും മറച്ചിരുന്ന പ്ലാസ്റ്റിക്ക് പടുത കീറി തകർന്ന് കിടക്കുന്ന ദയനീയ കാഴ്ച ആരുടെയും കരളലിയിക്കും. ബിജെപി പഞ്ചായത്തംഗത്തിന്റെ ബന്ധുവാണ് രോഹിണി. വീട്ടിൽ വെള്ളം കയറി താമസിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ഇവരെ പ്രദേശത്തെ സി പി ഐ (എം) പ്രവർത്തകർ സമീപത്തെ വീടായ മംഗലത്ത് തെക്കെ മഠത്തിൽ ഷൈലജയുടെ വീട്ടിലേക്ക് താമസം മാറ്റി. രോഹിണിയോടും മകൾ ബിന്ദുവിനോടും എം എൽ എ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. വീടിനായി പഞ്ചായത്തിൽ അപേക്ഷ നൽകിയെന്നും വസ്തു ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ടതിനാൽ വീട് നൽകാൻ കഴിയില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞതായും ഇരുവരും എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി. കൃഷി ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുമായി ഫോണിൽ ബന്ധപ്പെട്ട് അടിയന്തിരമായി ഈ കുടുംബത്തിൻ്റെ കഷ്ടതകൾ പരിഹരിച്ച് വീട് നിർമിക്കാനുള്ള രേഖകൾ നൽകണമെന്ന് എം എൽ എ നിർദ്ദേശിച്ചു.
കേരളവിഷൻ ചാനൽ ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് ഡയറക്ടർ ഗോപകുമാർ പുത്തൻവീട്ടിൽ,സിഒഎ ആലപ്പുഴ ജില്ലാ സെക്രട്ടറി ഷിബു എസ്,ജില്ലാകമ്മിറ്റി അംഗം അൻഷാദ് മാന്നാർ എന്നിവരുടെ ഇടപെടൽ കൂടി ഉണ്ടായതോടെയാണ് ഈ കുടുംബത്തിന്റെ പ്രശ്നങ്ങൾ എംഎൽഎയുടെ ശ്രദ്ധയിൽ പെട്ടത്.