രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണിൽ വലിയ ഇളവുകൾ വന്നതിനു പിന്നാലെ ഇന്ധന വിലയിൽ വർധനവ്. 80 ദിവസങ്ങൾക്ക് ശേഷമാണ് ഇതാദ്യമായി പെട്രോളിനും ഡീസലിനും എണ്ണ കമ്പനികൾ വില കൂട്ടിയത്. 60 പൈസ വീതമാണ് രണ്ടിനും വില വർധിപ്പിച്ചിരിക്കുന്നത്. മാർച്ച് 17 ന് ആയിരുന്നു അവസാനമായി വില കൂട്ടിയത്. ഇതിനു പിന്നാലെയാണ് കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തുന്നത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എണ്ണ വില ദിവസേന പുതുക്കുന്നത് നിർത്തിവച്ചിരുന്നത്. കഴിഞ്ഞ മാസം കേന്ദ്ര സർക്കാർ പെട്രോളിന് 10 രൂപ എക്സൈസ് ഡ്യൂട്ടിയും ഡീസലിന് 13 രൂപയും വർധിപ്പിച്ചിരുന്നു. എന്നാൽ, ഈ വർധനവ് റീട്ടെയ്ൽ വിലയിൽ പ്രതിഫലിച്ചിരുന്നില്ല.
പുതിയ നിരക്കനുസരിച്ച് കൊച്ചിയിൽ പെട്രോളിന് 72.32 ഉം ഡിസലിന് 66.48 ഉം ആയിരിക്കും വില. മറ്റ് പ്രധാന നഗരങ്ങളിലെ വില ഇപ്രകാരമാണ്; ന്യൂഡൽഹി- പെട്രോൾ 71.86, ഡീസൽ 69.99. മുംബൈ-പെട്രോൾ 78.91, ഡീസൽ 68.79. ചെന്നൈ- പെട്രോൾ 76.07, ഡീസൽ 68.74. ഹൈദരാബാദ്- പെട്രോൾ 74.61, ഡീസൽ 68.42. ബെംഗളൂരു- പെട്രോൾ 74.18, ഡീസൽ 66.54.