കൊല്ലം:ഉത്ര കൊലപാതകത്തിൽ സൂരജിന്റെ അമ്മയെയും സഹോദരിയെയും കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിനായി ഇരുവരോടും അന്വേഷണ അദ്യോഗസ്ഥന് മുന്നിൽ ഹാജരാകാൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് വഴങ്ങാതിരുന്നതോടെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഉത്ര കൊലപാതക കേസിൽ സൂരജിന്റെ അമ്മ രേണുകയ്ക്കും പങ്കുണ്ടെന്നാണ് ഒടിവിലായി പുറത്തുവരുന്ന വിവരം. ഉത്രയുടെ സ്വർണം കുഴിച്ചിട്ടത് സൂരജിന്റെ അമ്മയുടെ അറിവോടെയാണെന്ന് സുരേന്ദ്രന്റെ മൊഴി നൽകി. ഉത്രയുടെ കൊലപാതകത്തിൽ കൂടുതൽ ആളുകൾക്ക് പങ്കെന്ന് ഉത്രയുടെ അച്ഛൻ വിജയ സേനൻ പൊലീസിനോട് പറഞ്ഞു. അമ്മയും സഹോദരിയുമറിയാതെ സൂരജിന്റെ വീട്ടിൽ ഒന്നും നടക്കില്ലെന്നും ഭാര്യയെയും മകളെയും സംരക്ഷിക്കാനാണ് സുരേന്ദ്രൻ ശ്രമിക്കുന്നതെന്നും വിജയ സേനൻ പറഞ്ഞു. സ്വർണ്ണം മണ്ണിൽ കുഴിച്ചിട്ടത് എല്ലാവരും ചേർന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
<ഉത്രയുടെ സ്വർണം സൂരജ് അച്ഛനെ ഏൽപ്പിച്ചിരുന്നു. സ്വർണം പറമ്പിൽ കുഴിച്ചിട്ടത് സൂരജിന്റെ അച്ഛനാണ്. ഇന്നലെ കണ്ടെടുത്തത് 38 പവൻ സ്വർണമാണ്. കൂടുതൽ സ്വർണം കണ്ടെത്താനുണ്ട്. ബാക്കി സ്വർണം എവിടെയെന്ന് അന്വേഷിക്കും. ലോക്കറിൽ ഉണ്ടോ എന്നറിയാൻ ഇന്ന് അടൂരിലെ ഫിനാൻസ് സ്ഥാപനത്തിലേക്ക് പോകും.
ഇന്നലെയാണ് കൊലപാതക കേസുമായി ബന്ധപ്പെട്ട് സൂരജിന്റെ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൊല്ലപ്പെട്ട ഉത്രയുടെ സ്വർണാഭരണങ്ങൾ അടൂരിലെ സൂരജിന്റെ വീടിന് സമീപത്തുനിന്ന് ഇന്ന് കണ്ടെടുത്തിരുന്നു. സ്വർണാഭരണങ്ങൾ പലയിടങ്ങളിൽ കുഴിച്ചിട്ട നിലയിലായിരുന്നു കണ്ടെത്തിയത്. അച്ഛന് എല്ലാം അറിയാം എന്ന തരത്തിൽ സൂരജ് അന്വേഷണ ഉദ്യോഗസ്ഥർക്ക് മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അച്ഛനെ ചോദ്യം ചെയ്തതും സ്വർണാഭരണങ്ങൾ കണ്ടെടുത്തതും. ഇന്നലെ രാവിലെ മുതൽ സൂരജിന്റെ അച്ഛനെയും കുടുംബാംഗങ്ങളെയും ചോദ്യം ചെയ്തു വരികയായിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകി സൂരജിന്റെ അച്ഛനെ അറസ്റ്റ് ചെയ്തത്.