തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കാസർഗോഡ് ആണ് രോഗം സ്ഥിരീകരിച്ച മൂന്നുപേരും.ഇന്ന് കൊറോണ സ്ഥിരീകരിച്ചവർക്ക് സമ്പർക്കം മൂലമാണ് രോഗം പിടിപെട്ടത്.
15 പേർക്ക് രോഗം ഭേദമായി.കാസര്‍ഗോഡ് അഞ്ച് പേര്‍ക്കും പത്തനംതിട്ട, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍ മൂന്നു പേര്‍ക്കും കൊല്ലം ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.
റമസാന്‍ മാസം തുടങ്ങുന്നതുകൊണ്ടാണ് ആറു മണിക്കു നടത്താറുള്ള വാര്‍ത്താ സമ്മേളനം അഞ്ച് മണിയിലേക്കു മാറ്റിയത്. ഇതിനുശേഷവും സ്ത്രീകളുടെ വിളികള്‍ വരുന്നു. കുറച്ചുകൂടി നേരത്തേ വാര്‍ത്താസമ്മേളനം നടത്തണമെന്നായിരുന്നു അവരുടെ ആവശ്യം. വാര്‍ത്താ സമ്മേളനത്തിന്റെ സമയം കുറച്ചുകൂടി കുറയ്ക്കാം എന്നാണു അതിനാല്‍ തോന്നുന്നത്.
കോവിഡ് പോസിറ്റീവ് ആയ പ്രായമായവരെ മാത്രമല്ല, കുഞ്ഞുങ്ങളെ വരെ നെഗറ്റീവ് ആക്കാന്‍ സാധിച്ചു എന്നതായിരുന്നു കേരളത്തിലെ അനുഭവം. നമ്മുടെ രാജ്യത്തു തന്നെ ആദ്യമായി ഒരു വയസ്സും പത്തു മാസവും പ്രായമായ കുഞ്ഞിന്റെ രോഗം ഭേദമാക്കി. 2 വയസ്സുള്ള കുഞ്ഞിന്റെ അസുഖം മാറ്റിയതൊക്കെ അനുഭവത്തിലുണ്ട്. കോഴിക്കോട് ജില്ലയില്‍ ഇന്നൊരു കുഞ്ഞ് മരിച്ചു. നാലു മാസം പ്രായമായ കുട്ടി ഹൃദയ സംബന്ധമായ അസുഖം മൂലം ചികിത്സയിലായിരുന്നു. അതിനിടെയാണു കോവിഡ് സ്ഥിരീകരിച്ചത്. ഈ കുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു. കുഞ്ഞിന്റെ വേര്‍പാട് ദുഃഖകരമാണ്.