കണ്ണൂർ:വിവാദമായ തയ്യിലില്‍ കുഞ്ഞിനെ കടലിലെറിഞ്ഞു കൊന്ന കേസില്‍ അമ്മ ശരണ്യക്കെതിരെയുള്ള കുറ്റപത്രം തയാറായി. ശരണ്യയുടെ കാമുകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും കാമുകനു കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ നേരിട്ട് ബന്ധമില്ലെന്നാണു പൊലീസിന്റെ വിശദീകരണം പുറത്ത് വന്നത്.
ഏറെ നാളായി തുടര്‍ന്നിരുന്ന കാമുകനുമായുള്ള രഹസ്യബന്ധം വിവാഹത്തിലെത്തിക്കാന്‍ ശരണ്യ കണ്ടുപിടിച്ച വഴിയായിരുന്നു കൈക്കുഞ്ഞിനെ ഇല്ലാതാക്കല്‍, ഭര്‍ത്താവില്‍നിന്ന് അകന്നു കഴിഞ്ഞിരുന്ന ശരണ്യ അന്ന് ഭര്‍ത്താവിനെ വിളിച്ചു വരുത്തിയത് നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നെന്നു പൊലീസ് ഉറപ്പിക്കുന്നു, എന്നാല്‍ ഭര്‍ത്താവു വീട്ടിലുള്ളപ്പോള്‍ കുഞ്ഞിനെ കൊലപ്പെടുത്തിയാല്‍ കുറ്റം ഭര്‍ത്താവില്‍ കെട്ടിയേല്‍പ്പിക്കാമെന്നും ശരണ്യ തീരുമാനിച്ചിരുന്നു, അതനുസരിച്ചാണ് ഭര്‍ത്താവു ഉറങ്ങുന്ന സമയം ആരുമറിയാതെ ശരണ്യ കുഞ്ഞിനെ കടലില്‍ എറിഞ്ഞു കൊലപ്പെടുത്തിയത് എന്ന് പോലീസ്.
കേസില്‍ ഗൂഢാലോചന, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളെല്ലാം ശരണ്യക്കെതിരെ പൊലീസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിന് ഇടയിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്, ശരണ്യ ഇപ്പോഴും റിമാന്‍ഡില്‍ തുടരുകയാണ്. കുഞ്ഞിനെ കൊലപ്പെടുത്തിയ കേസില്‍ കാമുകനെ കൂടി പൊലീസ് പിന്നീട് പ്രതി ചേര്‍ക്കുകയായിരുന്നു.എന്നാല്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കാമുകന് പങ്കില്ലെങ്കിലും കൊലയ്ക്കു കാരണം കാമുകനാണെന്നു പൊലീസ് കണ്ടെത്തി, 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വഴി ശരണ്യയ്ക്ക് ജാമ്യം ലഭിക്കാനുള്ള എല്ലാ വഴികളും അടക്കുകയാണ് പൊലീസ് ചെയ്തിരിക്കുന്നത്.