തൃശ്ശൂർ: ഗുരുവായൂർ ആനയോട്ടത്തിൽ ഗോപീകണ്ണൻ ജേതാവായി. എട്ടാം തവണയാണ് ഗോപീകണ്ണൻ ഒന്നാമതെത്തുന്നത്.
അസ്സമിൽ ” ലക്കിപ്രസാദ് “ആയിരുന്ന ഗോപികണ്ണൻ ഇന്ന് ഗുരുവായൂർ ആനയോട്ടത്തിലെ മിന്നും താരമാണ്.
ഗുരുവായൂര്‍ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചാണ് ആനയോട്ടം നടത്തുന്നത്. സ്വര്‍ണ തിടമ്പ് എഴുന്നള്ളിക്കുന്നതിനായി ആനയെ തിരഞ്ഞെടുക്കുന്നതിനായാണ് ആനയോട്ടം സംഘടിപ്പിക്കുന്നത്. ഗുരുവായൂരമ്പലത്തിൽ ആനയില്ലാതിരുന്ന കാലത്ത് ഉത്സവ എഴുന്നള്ളിപ്പിന് മറ്റുള്ള ക്ഷേത്രത്തിൽനിന്നും ആനകളെ കൊണ്ടുവന്നിരുന്നു. ചില കാരണങ്ങളാൽ ഒരു വർഷം ആനകളെ കൊണ്ടുവരാൻ കഴിഞ്ഞില്ല. അന്ന് ഉച്ചക്ക് ശേഷം തൃക്കണാമതിലകം ക്ഷേത്രത്തിൽനിന്ന് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ആനകൾ ഓടിയെത്തി എന്നാണ് ഐതിഹ്യം. ഇതിൻ്റെ ഓർമ്മയ്ക്കായാണ് ഉച്ചതിരിഞ്ഞ് മൂന്നുമണിക്ക് ആനയോട്ടം നടത്തുന്നത്.
ആദ്യം ഓടിയെത്തുന്ന അഞ്ച് ആനകളെ മാത്രമേ ക്ഷേത്രത്തിനകത്തേക്കു പ്രവേശിപ്പിക്കുകയുള്ളൂ. കിഴക്കേ ഗോപുരത്തില്‍കൂടി മതിലകത്ത് കടന്ന് ഏഴുപ്രദക്ഷിണം വച്ച് ആദ്യം കൊടിമരം തൊടുന്ന ആനയെയാണ് വിജയിയായി കണക്കാക്കുന്നത്. വിജയിക്കുന്ന ആനയെ ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തില്‍ നിര്‍ത്തും.