തിരുവനന്തപുരം: മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ ആറുകേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വാഹന ഗതാഗതം തടസപ്പെടുത്തിയതിന് ഉള്‍പ്പെടെയാണ് കേസെടുത്തത്. സംഭവത്തില്‍ ആര്‍.ടി.ഒ ഗതാഗത മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു കെ..എസ്.ആര്‍.ടി.സി ജീവനക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടര്‍ന്ന് ഗാരേജില്‍ കിടന്ന ബസുകള്‍ നിരത്തില്‍ മാര്‍ഗതടസം സൃഷ്ടിക്കുന്ന വിധത്തില്‍ ഡ്രൈവര്‍മാര്‍ അപകടകരമായി പാര്‍ക്കു ചെയ്തുവെന്ന് ആര്‍.ടി.ഒ ഗതാഗത മന്ത്രിക്കു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാര്‍ഗതടസം സൃഷ്ടിച്ച കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍മാരുടെ പേരും അവരുടെ ലൈസന്‍സും സംബന്ധിച്ച വിവരങ്ങള്‍ ആവശ്യപ്പെട്ട ഫോര്‍ട്ട് അസി. കമ്മിഷണര്‍, ട്രാഫിക് അസി. കമ്മിഷണര്‍ എന്നിവര്‍ക്ക് ആര്‍.ടി.ഒ കത്തും നല്‍കി. മോട്ടോര്‍വാഹന നിയമം 1988 സെക്ഷന്‍ 190 -എഫ് പ്രകാരം നടപടി സ്വീകരിക്കുന്നതിനാണിത്. കെ.എസ്.ആര്‍.ടി.സിക്കാരുമായി വാക്കുതര്‍ക്കത്തിന് കാരണമായ സ്വകാര്യ ബസ് സമയക്രമം തെറ്റിച്ചതായും കണ്ടെത്തി. ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും ആര്‍.ടി.ഒ എസ്.ആര്‍. ഷാജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ബസുകളുടെ നിയമലംഘനം പരിശോധിക്കുന്നതിന് നിലവിലുള്ള സ്ക്വാഡിനു പുറമെ കിഴക്കേകോട്ട, ആറ്റുകാല്‍ കേന്ദ്രീകരിച്ച് മറ്റൊരു സ്ക്വഡ് കൂടി ഇന്നു മുതല്‍ നിരത്തിലുണ്ടാകും. വിശദമായ റിപ്പോര്‍ട്ട് നല്‍കുന്നത് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സുധീപിനെ ചുമതലപ്പെടുത്തി.
വാഹനഗതാഗതം തടസപ്പെടുത്തിയത് ഗൗരവമായി കാണണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. പണിമുടക്കിനെതിരെ നടപടി വേണമെന്ന് പിണറായി വിജയന്‍ മന്ത്രിയോട് നിര്‍ദ്ദേശിച്ചിരുന്നു.
കേരളത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന വാട്സ്ആപ്പ് വാർത്തകൾ ഇനി നിങ്ങൾക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ഗ്രൂപ്പിൽ ചേരാം:
https://chat.whatsapp.com/GuudxtLhAiIG4uoIVbclOR