Breaking News

വീണ്ടും ചന്ദ്രനിലേക്ക്; ചന്ദ്രയാന്‍-3ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ മേധാവി

ദില്ലി: ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ വ്യക്തമാക്കി. സോഫ്റ്റ് ലാന്‍ഡിങ്ങിനിടെ വേഗത ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍ 2വിന്റെ പരാജയ കാരണമെന്ന് ഐഎസ്ആര്‍ഒ മേധാവി വ്യക്തമാക്കി.

കൂടാതെ ഐ.എസ്.ആര്‍.ഒ. അടുത്തവര്‍ഷം ലക്ഷ്യംവെക്കുന്നത് പത്തോളം സുപ്രധാന ദൗത്യങ്ങള്‍ കൂടിയാണ്. വാര്‍ത്താവിനിമയ, ഭൗമനിരീക്ഷണ ഉപഗ്രഹങ്ങള്‍, പുനരുപയോഗ്യ റോക്കറ്റ്, മിനി റോക്കറ്റ്, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ, ഗഗന്‍യാന്‍ പരീക്ഷണപേടകദൗത്യം എന്നിവ ഇതിലുള്‍പ്പെടും. ആധുനിക വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളായ ജിസാറ്റ്- ഒന്ന്, ജിസാറ്റ്-12 ആര്‍, ഭൗമനിരീക്ഷണത്തിനായുള്ള റിസാറ്റ്-2 ബിആര്‍ 2 എന്നിവയാണ് പ്രധാന ഉപഗ്രഹവിക്ഷേപണങ്ങള്‍. ചന്ദ്രയാന്‍-മൂന്നും അടുത്തവര്‍ഷമുണ്ടാകും.

ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കുന്ന ‘ഗഗൻയാൻ’ ദൗത്യം 2022-ലാണ് ലക്ഷ്യംവെക്കുന്നത്. എന്നാൽ ഇതിനുമുമ്പ് മനുഷ്യനില്ലാത്ത പേടകം ബഹിരാകാശത്ത് എത്തിച്ച് തിരിച്ചിറക്കണം. ഇത്തരത്തിലുള്ള രണ്ടു ദൗത്യങ്ങൾ വിജയകരമായി പരീക്ഷിച്ചശേഷമായിരിക്കും ‘ഗഗൻയാൻ’ ദൗത്യം. ആളില്ലാത്ത ദൗത്യത്തിന്റെ പരീക്ഷണം അടുത്തവർഷം ഡിസംബറിൽ നടക്കും. ഇതിനുശേഷം നാലുപേരെ ബഹിരാകാശത്ത് എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി പ്രാരംഭപരിശീലനത്തിന് 12 ബഹിരാകാശയാത്രികരെ തിരഞ്ഞെടുത്തിട്ടുണ്ട്. ദൗത്യത്തിനായി രൂപവത്കരിച്ച ഹ്യൂമൺ സ്പേസ് ഫ്ലൈറ്റ് സെന്ററിന്റെ ഡയറക്ടർ കോട്ടയം കോത്തനല്ലൂർ സ്വദേശി ഉണ്ണികൃഷ്ണൻ നായരാണ്. ആലപ്പുഴ സ്വദേശി ആർ. ഹട്ടനാണ് പ്രൊജക്ട് ഡയറക്ടർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top