Breaking News

അഞ്ചില്‍ മൂന്നും യുഡിഎഫിനൊപ്പം; രണ്ട് സീറ്റുകള്‍ പിടിച്ചെടുത്ത് എല്‍ഡിഎഫ്, അരൂരില്‍ ഷാനിമോള്‍ക്ക് അട്ടിമറി ജയം

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുവലതു മുന്നണികള്‍ക്ക് ഒരേപോലെ നേട്ടം. കോണ്‍ഗ്രസ് മൂന്നും എല്‍ഡിഎഫ് രണ്ടും സീറ്റുകള്‍ സ്വന്തമാക്കി.  സിറ്റിംഗ് സീറ്റായ അരൂര്‍ കൈവിട്ടെങ്കിലും യുഡിഎഫ് കോട്ടകളായ വട്ടിയൂര്‍ക്കാവും കോന്നിയും എല്‍ഡിഎഫ് പിടിച്ചെടുത്തു. മഞ്ചേശ്വരവും എറണാകുളവും നിലനിര്‍ത്താനായത് യുഡിഎഫിന് ആശ്വാസമാണ്. ബിജെപിയ്ക്ക് അഞ്ച് മണ്ഡലങ്ങളിലും അടിപതറി.

ഭൂരിപക്ഷം കുറഞ്ഞെങ്കിലും എറണാകുളത്ത്  യുഡിഎഫ് സ്ഥാനാര്‍ത്ഥി ടിജെ വിനോദ് വിജയിച്ചു. 3750 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് ടി ജെ വിനോദ് വിജയം നേടിയത്. 37891 വോട്ടുകളാണ് ടി ജെ വിനോദിന് ലഭിച്ചത്. 34141 വോട്ടുകള്‍ നേടി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയ് ആണ് രണ്ടാം സ്ഥാനത്ത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാലിന് 13351 വോട്ടുകളും ലഭിച്ചു. 2572 വോട്ടുകളാണ് മനു റോയിയുടെ അപരന്‍ നേടിയത്. അതേസമയം വോട്ടെടുപ്പ് ദിവസമുണ്ടായ കനത്തമഴയില്‍ എറണാകുളത്ത് വോട്ടിങ് ശതമാനം കുറഞ്ഞു. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്നും 20,000 വോട്ടാണ് യു.ഡി.എഫിന് നഷ്ടമായത്.

ത്രികോണ മത്സരം നടന്ന മഞ്ചേശ്വരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി എം സി കമറുദ്ദീന്‍ വിജയിച്ചു. 7923 വോട്ടുകള്‍ക്കാണ് കമറുദ്ദീന്‍ വിജയിച്ചത്. ബിജെപി രണ്ടാം സ്ഥാനത്തെത്തി. എം.സി. കമറുദ്ദീന്‍ 65,407 വോട്ടും എന്‍ഡിഎ സ്ഥാനാര്‍ഥി രവീശതന്ത്രി കുണ്ടാര്‍ 57,484 വോട്ടും സിപിഎമ്മിന്റെ ശങ്കര്‍ റൈ 38,233 വോട്ടും നേടി.

അരൂരില്‍ 59 വര്‍ഷത്തെ ചരിത്രം തിരുത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ മിന്നുന്ന വിജയം സ്വന്തമാക്കി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മനു സി പുളിക്കലിനെ 1955 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റില്‍ ഷാനിമോള്‍ കന്നിവിജയം നേടിയത്. ഷാനിമോള്‍ ഉസ്മാന്‍ 67,832 വോട്ടുകള്‍ നേടിയപ്പോള്‍ മനു സി. പുളിക്കല്‍ 65,956 വോട്ടും സ്വന്തമാക്കി. ബിജെപി സ്ഥാനാര്‍ഥി കെ.പി പ്രകാശ് ബാബുവിന് 15,920 വോട്ടുകള്‍ ലഭിച്ചു.1957ലും അറുപതിലും കോണ്‍ഗ്രസിന്റെ പിഎസ് കാര്‍ത്തികേയന്‍ ജയിച്ചതിന് ശേഷം ആദ്യമായാണ് അരൂര്‍ മണ്ഡലത്തില്‍ നിന്ന് ഒരു കോണ്‍ഗ്രസ് പ്രതിനിധി നിയമസഭയിലേക്ക് എത്തുന്നത്.

ഇടതുപക്ഷം ഇന്നേവരെ വിജയിച്ചിട്ടില്ലാത്ത വട്ടിയൂര്‍ക്കാവില്‍ ഇടത് സ്ഥാനാര്‍ഥി വി കെ പ്രശാന്തിന്റെ വിജയം വന്‍ ഭൂരിപക്ഷത്തിലാണ്. 14465 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മേയര്‍ പ്രശാന്ത് വിജയിച്ചത്. 54830 വോട്ടുകളാണ് വികെ പ്രശാന്ത് നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി കെ മോഹന്‍കുമാര്‍ 40365 വോട്ടുകളും, എന്‍ഡിഎ സ്ഥാനാര്‍ഥി എസ് സുരേഷ് 27453 വോട്ടുകളും നേടി.

കഴിഞ്ഞ 23 വര്‍ഷമായി യുഡിഎഫ് കുത്തകയാക്കിവച്ചിരുന്ന കോന്നിയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാര്‍ 9953 വോട്ടുകള്‍ക്കാണ് വിജയിച്ചത്. ജനീഷ് കുമാര്‍ 54099 വോട്ടാണ് നേടിയത്. യുഡിഎഫിന്റെ മോഹന്‍രാജിനെയും ബിജെപിയുടെ കെ സുരേന്ദ്രനെയുമാണ് ജനീഷ്‌കുമാര്‍ പരാജയപ്പെടുത്തിയത്. മോഹന്‍രാജ് 44146 വോട്ടും കെ.സുരേന്ദ്രന്‍ 39786 വോട്ടും നേടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top