ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം പ്രമേയമാക്കിയുള്ള ബോളിവുഡ് ചിത്രം ‘പി.എം.നരേന്ദ്രമോദി’ കണ്ട് ചട്ടലംഘനം ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി. വിദ്വേഷ പ്രസംഗത്തിൽ യോഗി ആദിത്യനാഥിനും മായാവതിക്കും എതിരെ എന്ത് നടപടിയെടുത്തുവെന്നും കമ്മീഷനോട് കോടതി ചോദിച്ചു. സ്വന്തം അധികാരത്തെ കുറിച്ച് ബോധ്യമില്ലേയെന്നും കോടതി വിമര്‍ശിച്ചു.
പി എം മോദി സിനിമയുടെ റിലീസ് തടഞ്ഞ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കോടതിയുടെ വിമര്‍ശനം. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ചിത്രത്തിന്‍റെ നിർമാതാക്കളാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സിനിമയുടെ പ്രദർശനം തെരഞ്ഞെടുപ്പ് കഴിയും വരെ തടഞ്ഞുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്.