തിരുവനന്തപുരം: നെയ്യാറ്റിന്‍കര സ്വദേശി സനല്‍കുമാറിന്റെ കൊലപാതകത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ഇടിച്ച വാഹനത്തിന്റെ ഉടമ രംഗത്ത്. സനല്‍ പെട്ടന്ന് വാഹനത്തിന്റെ മുന്നിലേക്ക് വന്ന് വീഴുകയായിരുന്നുവെന്നും ബ്രേക്ക് ചെയ്യാനുളള സമയം പോലും ലഭിച്ചില്ലെന്നും ഡ്രൈവര്‍ പറഞ്ഞതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡ്രൈവറുടെ വാക്കുകള്‍ ഇങ്ങനെ, ‘ഞാന്‍ പടങ്ങാവിളയിലേക്ക് വരികയായിരുന്നു. ഹംപ് അടുപ്പിച്ച് എത്തുന്നതിന് മുമ്പായി പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് എന്തോ വന്ന് വീണു. റിയാക്ട് ചെയ്യുന്നതിനുള്ള സമയം പോലും ലഭിച്ചില്ല. അതിനുമുമ്പ് തന്നെ സംഭവിച്ചു. ഇതുകണ്ടുകൊണ്ട് വണ്ടി ചവിട്ടി നിര്‍ത്തി. അപ്പോഴാണ് അറിയുന്നത് അതൊരു മനുഷ്യനായിരുന്നുവെന്ന്. വണ്ടി അയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല. അപ്പോ തന്നെ ഇറങ്ങിനോക്കി, പുള്ളിക്കാരന് ശ്വാസമുണ്ടായിരുന്നു. വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കിനിര്‍ത്തിയശേഷം, അടുത്തുനിന്നവരോട് ആംബുലന്‍സ് വിളിക്കണമെന്ന് പറഞ്ഞു. അതിനിടയില്‍ ഒരു ചേട്ടന്‍ ആംബുലന്‍സ് വിളിച്ചു. അല്‍പനേരത്തിനുള്ളില്‍ പൊലീസ് വന്നു. അതിനിടയില്‍ വലിയൊരു ആള്‍ക്കൂട്ടമായി. അവര്‍ അവിടെനിന്ന് നോക്കി, എന്താ സംഭവമെന്ന്. പൊലീസുകാര്‍ അടുത്തുവന്ന് ആരാണ് വണ്ടി ഓടിച്ചതെന്ന് ചോദിച്ചു. മറ്റൊരാള്‍ വന്നു എന്റെ കൈയില്‍നിന്ന് താക്കോല്‍ വാങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ആംബുലന്‍സ് വന്ന്, വണ്ടിയിടിച്ചുകിടന്നയാളെ കയറ്റിക്കൊണ്ടുപോയി’.
അതേസമയം, ഇന്നലെ വൈകിട്ട് സനലിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. സനലിന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തെറിച്ച് വീണപ്പോള്‍ തലയ്ക്ക് ക്ഷതമേറ്റിരുന്നു. തലയോട്ടി പൊട്ടിയത് ഞരമ്പുകള്‍ പൊട്ടാന്‍ കാരണമായെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മാത്രമല്ല വാരിയെല്ലും കൈയ്യും ഒടിഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു.