Health

വേനലില്‍ വിയര്‍ത്ത് കേരളം

വേനല്‍ പടിവാതിലെത്തിയതേയുള്ളൂ അപ്പോഴേക്കും നമ്മള്‍ ഉഷ്ണത്താല്‍ വിയര്‍ത്തൊലിക്കുകയാണ്. മാര്‍ച്ച് മാസം പകുതിമാസം പിന്നിട്ടപ്പോഴേക്കും 35 ഡിഗ്രി സെല്‍ഷ്യസിലേറെയാണ് കേരളത്തിലെ താപനില. ഗ്രാമങ്ങളെന്നോ നഗരങ്ങളെന്നോ വ്യത്യാസമില്ലാതെ കടുത്ത വേനല്‍ച്ചൂടില്‍ ഉരുകാന്‍ തുടങ്ങുകയാണ് കേരളം. വടക്കന്‍ കേരളത്തിന്റെ അതിര്‍ത്തി ജില്ലയായ കാസര്‍കോടില്‍ 35 ഡിഗ്രി ചൂടാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മധ്യകേരളത്തിലും സ്ഥിതി വ്യത്യസ്തമല്ല. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ 35 ഡിഗ്രിയാണ് ശരാശരി താപനില. ആരംഭത്തില്‍ തന്നെ ഇതാണ് അവസ്ഥയെങ്കില്‍ വേനല്‍ കനക്കുന്ന ഏപ്രില്‍ മെയ് മാസങ്ങളെ എങ്ങനെ താണ്ടും എന്ന ആശങ്കയിലാണ് ജനങ്ങള്‍. മാര്‍ച്ച് പാതി പിന്നിട്ടും വേനല്‍ മഴയെത്താത്തതും ചൂടിന്റെ കാഠിന്യം വര്‍ധിപ്പിക്കുന്നു.

ആരോഗ്യപരമായി ഏറെ ശ്രദ്ധിക്കേണ്ട കാലമാണ് വേനല്‍. സൂക്ഷിച്ചില്ലെങ്കില്‍ രോഗം പിടിപെടാന്‍ സാധ്യതകളേറെയാണ്. നല്ല ചൂടുള്ള പകലുകളില്‍ പുറത്തിറങ്ങുന്നത് സൂര്യാഘാതമേല്‍ക്കുന്നതിന് ഇടയാക്കും. പുറത്തേക്കിറങ്ങുമ്പോള്‍ കുട കരുതുന്നതും കറുത്ത വസ്ത്രങ്ങള്‍ ധരിക്കുന്നതും ഒഴിവാക്കുന്നതും ശ്രദ്ധിക്കണം. പുറം ജോലികള്‍ ചെയ്യുന്ന തൊഴിലാളികള്‍ അവരുടെ ജോലി സമയം രാവിലെ നേരത്തെ ജോലി ആരംഭിച്ച് വെയില്‍ കനക്കുന്ന ഉച്ചയ്ക്കു മുമ്പായി ജോലി അവസാനിപ്പിക്കുന്ന രീതിയില്‍ പുനക്രമീകരിക്കുന്നതാണ് അഭികാമ്യം.

അന്തരീക്ഷ ഊഷ്മാവ് വര്‍ധിക്കുന്നതും വരള്‍ച്ചയും ശുദ്ധജലക്ഷാമവും ഒരു കൂട്ടം പകര്‍ച്ചവ്യാധികള്‍ക്കുമുള്ള ക്ഷണക്കത്താണ്. മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ചെങ്കണ്ണ്, കോളറ, ഇതൊക്കെ വേനല്‍ക്കാലത്ത് പടര്‍ന്നുപിടിക്കാന്‍ സാധ്യത കൂടുതലാണ്. വ്യക്തിശുചിത്വം പാലിക്കുകയും ശുദ്ധമായ വെള്ളം കുടിക്കുകയും പകല്‍ സമയങ്ങളില്‍ വെയില്‍ കൊള്ളുന്നതും ഒഴിവാക്കിയാല്‍ വേനല്‍ക്കാല രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയും.

പകല്‍ സമയങ്ങളില്‍ വെയിലത്ത് ജോലി ചെയ്യുന്നവര്‍ ഇടവിട്ട് വെള്ളം കുടിക്കണം. പ്രായം ആയവര്‍ ഉള്‍പ്പെടെ നിര്‍ജലീകരണം ഒഴിവാക്കാന്‍ പകല്‍ സമയങ്ങളില്‍ വെയില്‍ കൊള്ളാതിരിക്കുന്നതാണ് ഉചിതം. രാവിലെ 11 മണിമുതല്‍ 3 വരെയുള്ള സമയത്ത് ആള്‍ട്രാ വൈലറ്റ് രശ്മികള്‍ കൂടുതല്‍ പതിക്കുന്നതിനാല്‍ ഈ സമയത്താണ് കൂടുതല്‍ സൂര്യാഘാതത്തിന് സാധ്യത. അതിനാല്‍ ഈ സമയത്ത് വെയിലത്ത് ജോലി ചെയ്യുന്നത് ഒഴിവാക്കണം, ഈ സമയത്ത് പടര്‍ന്ന് പിടിക്കുന്ന ചിക്കന്‍ പോക്സിനെതിരെയും മുന്‍കരുതല്‍ സ്വീകരിക്കുകയും ശരിയായ സമയത്ത് ചികിത്സ നടത്തുകയും വേണം.

കുടിവെള്ളത്തിന്റെ ലഭ്യത കുറഞ്ഞുവരുന്നതോടെ ഗ്രാമപ്രദേശങ്ങളില്‍ മാര്‍ച്ച് അവസാനത്തോടെ ടാങ്കര്‍ ലോറികളെ ആശ്രയിക്കേണ്ടി വരും. ലഭ്യമായ ജലം സൂക്ഷിച്ച് ഉപയോഗിച്ചാല്‍ മാത്രമേ വരാനിരിക്കുന്ന ശുദ്ധജലദൗര്‍ലഭ്യത്തെ നേരിടാന്‍ സാധിക്കുകയുള്ളൂ. ജലാംശം കൂടുതലുള്ള പഴവര്‍ഗങ്ങള്‍ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തണം. മാംസാഹാരങ്ങള്‍ പോലുള്ള ഹെവി ഭക്ഷണ പദാര്‍ഥങ്ങള്‍ ഒഴിവാക്കുകയാകും ഉചിതം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top