തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെടാനിടയായ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ, വഫയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് ഭർത്താവ് ഫിറോസ് നോട്ടീസ് നൽകി. വഫയ്ക്ക് നൽകിയ വിവാഹമോചന നോട്ടീസിന്റെ പകർപ്പ് വെള്ളൂർകോണം മഹല്ല് കമ്മിറ്റിക്കും നൽകി.
മുസ്ലിം മതാചാര പ്രകാരം 2000 ഏപ്രിൽ 30 നാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇവർക്ക് 16 വയസുള്ള മകളുമുണ്ട്. നോട്ടീസ് ലഭിച്ച് 14 ദിവസത്തിനുള്ളിൽ മറുപടി നൽകണമെന്നാണ് ഫിറോസ് ആവശ്യപ്പെട്ടിരിക്കുന്നത്.
ആഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിയോടെയാണ് വിവാദമായ കാറപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിൽ ഈ സമയത്ത് വഫയും ഉണ്ടായിരുന്നു. വഫയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു കാർ. സിറാജ് ദിനപ്പത്രം തിരുവനന്തപുരം ബ്യൂറോ ചീഫായിരുന്ന കെഎം ബഷീറിന്റെ ബൈക്കിലാണ് അമിത വേഗത്തിലെത്തിയ കാറിടിച്ചത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബഷീർ മരിച്ചിരുന്നു