പോലീസ് കോൺസ്റ്റബിൾ പരീക്ഷയിൽ റാങ്ക് നേടിയ ശിവരഞ്ജിത്തും നസീമും ബിരുദാനന്തരബിരുദ പരീക്ഷകളിലെ മിക്ക സെമസ്റ്ററുകളിലും തോറ്റതിന്റെ രേഖകൾ പുറത്ത്. യൂണിവേഴ്‌സിറ്റി കോളേജിലെ സഹപാഠിയെ കുത്തിയ കേസിൽ റിമാൻഡിലാണ് ഇരുവരുമിപ്പോൾ. പിഎസ്‌സി സിവിൽ പൊലീസ് ഓഫിസർ പരീക്ഷയിലെ ഒന്നാം റാങ്കുകാരനുമായ ആർ.ശിവരഞ്ജിത്ത്, കേരള സർവകലാശാലയുടെ എംഎ ഫിലോസഫി ആദ്യ സെമസ്റ്റർ പരീക്ഷ രണ്ടു തവണ എഴുതിയിട്ടും ജയിച്ചില്ല. പൊലീസ് റാങ്ക് പട്ടികയിലെ 28–ാം റാങ്കുകാരനായ രണ്ടാം പ്രതി എ.എൻ.നസീമിനും എംഎ ഫിലോസഫി ആദ്യ സെമസ്റ്ററിൽ രണ്ടു ശ്രമം നടത്തിയിട്ടും തോൽവിയായിരുന്നു. പിഎസ്‍സി റാങ്ക് പട്ടികയെക്കുറിച്ചു സംശയം ജനിപ്പിക്കുന്നതാണ് ഇരുവരുടെയും ഈ ‘നേട്ടം’.
കഴിഞ്ഞ വർഷം മേയിൽ നടന്ന ഒന്നാം സെമസ്റ്റർ പരീക്ഷയിൽ ശിവരഞ്ജിത്തിനു ലോജിക് എഴുത്തു പരീക്ഷയ്ക്കു ലഭിച്ചതു പൂജ്യം മാർക്ക്. ഇന്റേണൽ കൂടി ചേർത്തപ്പോൾ നൂറിൽ ആറു മാർക്കായി. ക്ലാസിക്കൽ ഇന്ത്യൻ ഫിലോസഫി 4, വെസ്റ്റേൺ ഫിലോസഫി:ഏൻഷ്യന്റ് മിഡീവിയൽ ആൻഡ് മോഡേൺ 6.5, മോറൽ ഫിലോസഫി 39 എന്നിങ്ങനെയായിരുന്നു മറ്റു പേപ്പറുകളുടെ മാർക്ക്. ജനുവരിയിൽ ഒന്നാം സെമസ്റ്റർ വീണ്ടും എഴുതിയപ്പോൾ ഈ വിഷയങ്ങൾക്ക് മാർക്ക് യഥാക്രമം 12, 3.5, 46.5 എന്നിങ്ങനെയായി.
ഇതിൽനിന്ന് വ്യത്യസ്തമല്ല നസീമിന്റെ മാർക്കുകളും. 2019-ൽ സെക്കൻഡ് സെമസ്റ്റർ സപ്ലിമെന്ററിയിൽ ഇന്റേണൽ 10 മാർക്കും തിയറിക്ക് പൂജ്യം മാർക്കുമാണ് ലഭിച്ചത്. മോഡേൺ വെസ്റ്റേൺ ഫിലോസഫി പേപ്പറുകൾ രണ്ടിനും പൂജ്യം. എന്നാൽ ഇന്റേണൽ മാർക്ക് കിട്ടിയിട്ടുണ്ട്.