കൊച്ചി: വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും കേബിള്‍ ടി വി മേഖലയോട് കാണിക്കുന്ന അവഗണനയ്‌ക്കെതിരെ സമരം ചെയ്യാന്‍ സിഒഎ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചു.
ഇന്ത്യയില്‍ തന്നെ മാതൃകാപരമായി ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയാക്കിയതിന് ട്രായ്‌യുടെ അഭിനന്ദനം ഏറ്റുവാങ്ങിയ ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ വലിയ പ്രതിസന്ധിയിലാണ്. ഗ്രാമീണ മേഖലയിലുള്‍പ്പെടെ കുറഞ്ഞ നിരക്കിലും സേവനത്തിലും മാതൃകാപരമായി മുന്നോട്ട് പോകുന്ന ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ കെഎസ്ഇബി തുടരുന്ന നിയമ വിരുദ്ധ ജനദ്രോഹ നടപടിയിലും സംസ്ഥാന സർക്കാരിന്റെ അവഗണനയിലും പ്രതിഷേധിച്ചുകൊണ്ട് ശക്തമായ സമരപരിപാടികളും സിഒഎ ആവിഷ്‌കരിക്കും.
കേബിള്‍ ടിവിയുടെ ആരംഭം മുതല്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ ഇതുവരെ പരിഹരിക്കപ്പെട്ടില്ല. ചെറുകിട കേബിള്‍ ഓപ്പറേറ്റര്‍മാര്‍ നിരക്കിന്റെയും സേവനത്തിന്റെയും കാര്യത്തില്‍ മാതൃകാപരമായാണ് മുന്നോട്ട് പോകുന്നത്. വൈദ്യുതപോസ്റ്റ് നിരക്ക് ന്യായമായ നിരക്കില്‍ കൊണ്ടുവരണമെന്നും അല്ലെങ്കില്‍ ശക്തമായ സമരത്തിലൂടെ മുന്നോട്ട് പോകാനാണ് തീരുമാനമെന്നും സിഒഎ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍ പറഞ്ഞു.
കേബിള്‍ ഓപ്പറേറ്റര്‍മാരും ടെക്‌നീഷ്യന്‍മാരും മാധ്യമപ്രവര്‍ത്തകരും മറ്റ് ജീവനക്കാരും ഉള്‍പ്പെടെ എഴുപതിനായിരത്തിലധികം കുടുംബാംഗങ്ങളെ ബാധിക്കുന്ന ഈ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരാഹാരമുള്‍പ്പെടെ നിരവധി സമരങ്ങള്‍ ചെയ്യുകയും അധികൃതര്‍ക്ക് നിവേദനങ്ങള്‍ നല്‍കുകയും ചെയ്തു. എന്നാല്‍ യാതൊരു പരിഗണനയും ലഭിച്ചില്ല.
2002 ല്‍ വൈദ്യുതി പോസ്റ്റ് വാടക 17 രൂപയില്‍ നിന്നും 108 രൂപയായി കോര്‍പ്പറേഷന്‍ മുനിസിപ്പാലിറ്റി പ്രദേശങ്ങളിലും 54 രൂപയായി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും വര്‍ദ്ധിപ്പിച്ചു. ഇലക്ട്രിക് ഇന്‍സ്പക്ടറേറ്റ് പോസ്റ്റ് ഒന്നിന് ഈടാക്കിക്കൊണ്ടിരിക്കുന്ന ഇന്‍സ്‌പെക്ഷന്‍ ചാര്‍ജ് 5 രൂപയില്‍ നിന്നും 15 രൂപയാക്കി. കേരളത്തിലെ എംഎസ്ഒ ക്ക് കീഴിലെ രണ്ട് ഓപ്പറേറ്റര്‍മാര്‍ ആത്മഹത്യ ചെയ്തിട്ടും പരിഹാരം കണ്ടെത്തിയില്ല.
വാര്‍ത്താ സമ്മേളനത്തില്‍ സിഒഎ പ്രസിഡന്റ് കെ വിജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെവി രാജന്‍, ട്രഷറര്‍ അബൂബക്കര്‍ സിദ്ധിഖ്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സിആര്‍ സുധീര്‍ എന്നിവര്‍ പങ്കെടുത്തു.