വത്തിക്കാൻ: ലൈംഗിക പീഡന പരാതികള്‍ സ്വീകരിക്കാന്‍ എല്ലാ രൂപതയിലും പ്രത്യേക സംവിധാനം വേണമെന്ന് അപ്പോസ്തലിക സന്ദേശത്തില്‍ മാര്‍പ്പാപ്പ നിര്‍ദ്ദേശിക്കുന്നു. വിശ്വാസികള്‍ക്ക് നിര്‍ഭയം പരാതി നല്‍കാന്‍ കഴിയണം. പരാതികള്‍ അറിഞ്ഞാല്‍ കന്യാസ്ത്രീകളും വൈദികരും ഉടന്‍ തന്നെ അവ റിപ്പോര്‍ട്ട് ചെയ്യണം. പീഡന വിവരം തുറന്നുപറയാന്‍ ഇരകള്‍ക്ക് സൗകര്യമൊരുക്കണം. പീഡനപരാതി ആര്‍ച്ച് ബിഷപ്പ് വത്തിക്കാനെ അറിയിക്കണം. പരാതികളിന്‍മേല്‍ അന്വേഷണം 90 ദിവസത്തിനകം പൂര്‍ത്തിയാക്കണം. ഇരകള്‍ക്കെതിരെ പ്രതികാര നടപടികള്‍ പാടില്ലെന്നും പരാതി മൂടിവയ്ക്കാന്‍ ശ്രമിക്കരുതെന്നും മാര്‍പ്പാപ്പ നിര്‍ദ്ദേശിക്കുന്നു. അതാത് രാജ്യത്തെ നിയമസംവിധാനങ്ങളുമായി സഹകരിക്കണമെന്നും അപ്പോസ്തലിക സന്ദേശത്തില്‍ നിര്‍ദ്ദേശമുണ്ട്.
മൂന്ന് ലൈംഗിക കുറ്റകൃത്യങ്ങളാണ് മാര്‍പ്പാപ്പയുടെ അപ്പോസ്തലിക സന്ദേശത്തില്‍ എടുത്തുപറയുന്നത്.
1. അധികാരമോ ഭീഷണിയോ ബലമോ പ്രയോഗിച്ച് നടത്തുന്ന ലൈംഗിക ചൂഷണം.
2.കുട്ടികളുടേയും ദുര്‍ബലരുടേയും മേല്‍ നടത്തുന്ന ലൈംഗിക ചൂഷണം.
3. കുട്ടികളെ ഇരയാക്കിയുള്ള അശ്ലീല ഉള്ളടക്കങ്ങള്‍ നിര്‍മ്മിക്കുക, കൈവശം വയ്ക്കുക, പ്രദര്‍ശിപ്പിക്കുക, വിതരണം ചെയ്യുക
2013ല്‍ മാര്‍പ്പാപ്പയായി ചുമതലയേറ്റ സമയത്ത് തന്നെ ലൈംഗിക പീഡന പരാതികളിന്‍മേല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്ന് കാര്യമായ നടപടികള്‍ മാര്‍പ്പാപ്പ ഇക്കാര്യത്തില്‍ കൈക്കൊണ്ടില്ല എന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. പുരോഹിതരുടെ പീഡനത്തിനിരയായ നൂറുകണക്കിന് ഇരകളുടെ വിവരങ്ങള്‍ ലോകമെങ്ങും നിന്ന് പുറത്തുവന്നിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ മൂടിവച്ചതിനെതിരെ സഭയ്ക്ക് വിമര്‍ശനവും നേരിടേണ്ടിവന്നിട്ടുണ്ട്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ മൂടിവച്ചതിന് സഭ പിന്നീട് മാപ്പ് പറഞ്ഞിരുന്നു. ലൈംഗിക പീഡന പരാതികളിന്‍മേല്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ സംബന്ധിച്ച് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ രൂപീകരിക്കാന്‍ മാര്‍പ്പാപ്പയ്ക്ക് മേല്‍ വലിയ സമ്മര്‍ദ്ദമുണ്ടായിരുന്നു.