ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള 182 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് ബിജെപി ഇന്ന് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തവണയും വാരാണസിയില്‍ നിന്നു തന്നെ ജനവിധി തേടും.
ബിജെപി അധ്യക്ഷന്‍ അമിത്ഷാ ഗുജറാത്തിലെ ഗാന്ധിനഗറിലും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലഖ്‌നൗവിലും മത്സരിക്കും.
കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇത്തവണയും അമേഠിയില്‍ നിന്നു തന്നെയാണ് മത്സരിക്കുന്നത്. ഹേമമാലിനി മഥുരയിലും കിരണ്‍ റിജ്ജു അരുണാചല്‍ ഈസ്റ്റിലും മത്സരിക്കും. അതേ സമയം മുതിര്‍ന്ന നേതാവ് എല്‍ കെ അദ്വാനിയുടെ പേര് ആദ്യഘട്ട പട്ടികയിലില്ല. അദ്വാനി മത്സരിച്ചിരുന്ന ഗാന്ധിനഗറില്‍ ഇത്തവണ അമിത്ഷായുടെ പേരാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
കേരളത്തില്‍ പത്തനംതിട്ടയെ മാത്രം ഒഴിവാക്കിയാണ് കേന്ദ്രമന്ത്രി ജെ പി നദ്ദ ബാക്കി 13 സ്ഥാനാര്‍ത്ഥികളെയും പ്രഖ്യാപിച്ചത്. പത്തനംതിട്ട സീറ്റിന്റെ കാര്യത്തില്‍ തര്‍ക്കങ്ങള്‍ തുടരുന്നതാണ് ഇവിടുത്തെ സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം വൈകുന്നതിന് പിന്നിലെന്നാണ് സൂചന