തിരുവനതപുരം:സംവിധായകൻ റോഷൻ ആൻഡ്രൂസിന് എതിരെ ഡിജിപി ക്ക് പരാതി നൽകി. നിർമാതാവ് ആൽവിൻ ആന്റണിയുടെ വീട് കയറി ആക്രമിച്ച സംഭവത്തിലാണ് പരാതി. ആൽവിൻ ആന്റണിയാണ് പരാതി നൽകിയത്. നടപടികൾ വേഗത്തിലാക്കുമെന്ന് ഡി ജി പി ഉറപ്പ് നൽകിയതായി ആൽവിൻ പറഞ്ഞു.
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമായി എത്തിയാണ് ആല്‍വിന്‍ ആന്റണി ഡി.ജി.പിയെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രി പതിനഞ്ചോളം വരുന്ന സംഘം റോഷന്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ വീട്ടില്‍ കയറി മര്‍ദിച്ചെന്നാണ് പരാതി. പറഞ്ഞുതീര്‍ക്കാവുന്ന പ്രശ്‌നം അക്രമത്തിലെത്തിച്ചതിന്റെ ഉത്തരവാദിത്തം റോഷന്‍ ആന്‍ഡ്രൂസിനാണെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ നിലപാട്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനുമായി ബന്ധപ്പെടണമെന്ന നിര്‍ദേശം നല്‍കിക്കഴിഞ്ഞു.
ആല്‍വിന്‍ ആന്റണിയുടെ മകനും റോഷന്‍ ആന്‍ഡ്രൂസിന്റെ സഹസംവിധായകനുമായ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള പ്രശ്‌നമാണ് ആക്രമത്തില്‍ കലാശിച്ചത്. അതേസമയം അക്രമത്തിനിരയായത് താനാണെന്നു കാണിച്ച് റോഷന്‍ ആന്‍ഡ്രൂസും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.