ലാഹോർ : പുല്‍വാമയില്‍ 40 സിആര്‍പിഎഫ്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നില്‍ ഇസ്ലാമിക ഭീകരവാദി സംഘടന ജെയ്‍ഷ മൊഹമ്മദ് അല്ലെന്ന് പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മഹമൂദ്‍ ഖുറേഷി. ബ്രിട്ടീഷ് മാധ്യമസ്ഥാപനം ബിബിസിക്ക് നല്‍കിയ അഭിമുഖത്തിലാണ് ചാവേര്‍ സ്ഥോടനത്തിന് പിന്നില്‍ ജെയ്‍ഷ മൊഹമ്മദ് അല്ലെന്ന് ഖുറേഷി പറഞ്ഞത്.
“ഇക്കാര്യത്തില്‍ ഒരു ആശയക്കുഴപ്പം ഉണ്ട്. ജെയ്‍ഷ മൊഹമ്മദുമായി ബന്ധമുള്ളവര്‍ ഇവിടെ (പാകിസ്ഥാനില്‍) ഉണ്ട്. അവര്‍ ജെയ്‍ഷ തലവന്മാരെ കണ്ടുമുട്ടിയിരുന്നു. ഭീകരാക്രമണം നടത്തിയത് അവരാണെന്ന് ജെയ്‍ഷ മൊഹമ്മദ് സമ്മതിച്ചിട്ടില്ല” പാക് വിദേശകാര്യമന്ത്രി പറഞ്ഞു.
ജെയ്‍ഷ മൊഹമ്മദ് തലവന്‍ മസൂദ് അസര്‍ പാകിസ്ഥാനില്‍ തന്നെയുണ്ടെന്ന് പാകിസ്ഥാന്‍ കഴിഞ്ഞ ദിവസം സമ്മതിച്ചിരുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം ആത്മഹത്യാപരമാണെന്നും ഖുറേഷി പറഞ്ഞു. ഇന്ത്യന്‍ മാധ്യമങ്ങള്‍ വളരെ നിരുത്തരവാദിത്തപരമായി പെരുമാറുകയാണെന്നും യുദ്ധ സമാനമായ അന്തരീക്ഷം സൃഷ്‍ടിക്കാന്‍ ശ്രമിക്കുകയാണെന്നും ഖുറേഷി ബിബിസി അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യന്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ധമാന്‍ കഴിഞ്ഞദിവസം പാകിസ്ഥാന്‍ കസ്റ്റഡിയില്‍ പെട്ടിരുന്നു. നയതന്ത്ര സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന് അഭിനന്ദനെ പാകിസ്ഥാന്‍ വിട്ടയച്ചു. യുദ്ധം ഒഴിവാക്കാന്‍ സമാധാന ശ്രമമായാണ് അഭിനന്ദനെ വിട്ടയക്കുന്നതെന്നായിരുന്നു പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പാക് പാര്‍ലമെന്‍റില്‍ പറഞ്ഞത്.
ഫെബ്രുവരി 14ന് കശ്‍മീരിലെ പുല്‍വാമയില്‍ നടന്ന ചാവേര്‍ സ്ഫോടനത്തില്‍ 40 ഇന്ത്യന്‍ പാരമിലിട്ടറി സൈനികരാണ് കൊല്ലപ്പെട്ടത്. ഇതിന് ശേഷം പാക് അതിര്‍ത്തി കടന്ന് ഇന്ത്യന്‍ സൈനിക വിമാനങ്ങള്‍ ജെയ്‍ഷ മൊഹമ്മദ് ഭീകരകേന്ദ്രം ആക്രമിച്ചിരുന്നു.