കളമശേരി: താൻ രാജ്യദ്രോഹ പ്രസംഗം നടത്തിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആർഎസ്എസിനെയും വിമർശിച്ചാൽ രാജ്യദ്രോഹം ആകുമെങ്കിൽ ജയിലിൽ അടയ്ക്കട്ടെയെന്നും കോടിയേരി പറഞ്ഞു. ബിജെപിയുടെ നയങ്ങൾക്കെതിരെയാണ് പ്രസംഗിച്ചത്. തനിക്കെതിരെ നടക്കുന്നത് കള്ളപ്രചരണമാണെന്നും കോടിയേരി പറഞ്ഞു.
നെടുങ്കണ്ടത്ത് പ്രസംഗിച്ചത് സംപ്രേക്ഷണം ചെയ്യുകയാണ് വേണ്ടത്. കളമശേരിയിൽ വാർത്താ സമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം. അതിർത്തി കടന്നുള്ള സൈന്യത്തിന്റെ അക്രമണം ആർഎസ്എസ്-ബിജെപി ശ്രമത്തിന്റെ ഭാഗമായാണെന്ന് സംശയിക്കണമെന്ന് കോടിയേരി പറഞ്ഞിരുന്നു.
വ്യോമസേനയെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രീയ പ്രചരണങ്ങൾക്ക് ഉപയോഗിക്കുകയാണെന്ന് കോടിയേരി നേരത്തെ പറഞ്ഞിരുന്നു. രാഷ്ട്രം മോദിയുടെ കയ്യിലല്ല. സൈനികരുടെ കയ്യിലാണെന്ന് തെളിഞ്ഞു. വിമർശിച്ചാൽ ജയിലിൽ അടയ്ക്കുമെന്നാണ് ഭീഷണി. രാജ്യദ്രോഹം മുദ്രകുത്തി പ്രചരിപ്പിക്കുന്നത് ബിജെപിക്ക് ഗുണംചെയ്യില്ലെന്നും കോടിയേരി പറഞ്ഞു.
സിപിഎം കേന്ദ്ര നേതൃത്വം രാജ്യത്തിന്റെ പൊതുവികാരത്തിനൊപ്പം നിൽക്കുമ്പോൾ വോട്ട് ബാങ്ക് മുന്നിൽക്കണ്ട് ദേശവിരുദ്ധ നിലപാട് സ്വീകരിക്കുകയും പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്ത കോടിയേരിയെ രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്ന് ബിജെപി എംപി വി മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയം നേരിടുമെന്നുള്ള ഭീതികൊണ്ടുള്ള നിലപാടാണ് കോടിയേരിയുടേതെന്നും മുരളീധരൻ ആരോപിച്ചു.