Breaking News

സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് വീണ്ടും കത്തോലിക്ക സഭയുടെ നോട്ടീസ്; ഫെബ്രുവരി ആറിന് മുമ്പ് വിശദീകരണം നല്‍കണം

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് കത്തോലിക്ക സഭ വീണ്ടും നോട്ടീസ് നല്‍കി. ആദ്യ നോട്ടീസിന് ഹാജരാകാത്തതിനാലാണ് നടപടി. ഫെബ്രുവരി ആറിന് മുമ്പ് മദര്‍ സുപ്പീരിയറിന് മുന്നില്‍ ഹാജരായി വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. വിശദീകരണം നല്‍കിയില്ലെങ്കില്‍ കാനോന്‍ നിയമപ്രകാരം നടപടിയെടുക്കുമെന്ന് കത്തില്‍ പറയുന്നു.

കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത ഫ്രാന്‍സിസ്‌കന്‍ സന്യാസിനീ സഭ അംഗമാണ് ലൂസി. ഈ മാസം മദര്‍ ജനറല്‍ മുന്നറിയിപ്പു നോട്ടിസ് നല്‍കിയിരുന്നു. സ്വന്തം പുസ്തകം പ്രസിദ്ധീകരിച്ചതും പുതിയ കാര്‍ വാങ്ങിയതും അനുമതി ഇല്ലാതെയാണെന്ന് നോട്ടീസില്‍ പറയുന്നു. നേരില്‍ ഹാജരായി മറുപടി നല്‍കണമെന്നാണ് എഫ്സിസി മദര്‍ ജനറല്‍ ആന്‍ ജോസഫ് നല്‍കിയ ആദ്യ നോട്ടീസില്‍ പറഞ്ഞത്. വൈദികര്‍ സഭാ വസ്ത്രങ്ങള്‍ ധരിക്കാതെ പുറത്തിടപെടുന്നതുപോലെ കന്യാസ്ത്രീകള്‍ക്കും ആകാമെന്ന കുറിപ്പോടെ അടുത്തിടെ ചുരിദാര്‍ ധരിച്ച് സിസ്റ്റര്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വിവാദമായിരുന്നു.

വിശദീകരണം ചോദിച്ചുള്ള പുതിയ കത്തില്‍ സിസ്റ്ററിനെതിരെ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയത് തെറ്റാണ്. മഠത്തില്‍ വൈകിയെത്തി. സന്യാസവസ്ത്രം ധരിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങളും സഭ സിസ്റ്റര്‍ ലൂസിക്കെതിരെ ഉന്നയിക്കുന്നു.

സഭയുടെ നോട്ടീസില്‍ വിശദീകരണം തയ്യാറാക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി വ്യക്തമാക്കി. ആരോപണങ്ങള്‍ നിരവധിയുള്ളതിനാല്‍ സമയമെടുക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top