കൊച്ചി: നിരോധനാജ്ഞ സംബന്ധിച്ച് വിശദീകരണം നല്‍കാനെത്തിയ എജിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി. ശബരിമലയിലെ നിയന്ത്രണങ്ങള്‍ നീക്കണമെന്ന ഹൈക്കോടതി നിര്‍ദേശം എന്തുകൊണ്ട് പാലിക്കപ്പെട്ടില്ലെന്ന് എജിയോട് ഹൈക്കോടതി ചോദിച്ചു. അഡ്വക്കേറ്റ് ജനറലിനെപോലെ ഉത്തരവാദിത്തപ്പെട്ട ഒരാളോടാണ് കോടതി നിര്‍ദേശിച്ചത്. ഈ നിര്‍ദേശങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചില്ലേ എന്നും എജിയോട് കോടതിചോദിച്ചു. ഇക്കാര്യത്തില്‍ വെള്ളിയാഴ്ച വിശദീകരണം നല്‍കാനും കോടതി നിര്‍ദേശിച്ചു.
ശബരിമലയില്‍ നിന്ന് ഇതരസംസ്ഥാന ഭക്തര്‍ മടങ്ങിയോ എന്നും ഹൈക്കോടതി ചോദിച്ചു. നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയതെന്നും ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടോയെന്നും നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോയെന്നും കോടതി ചോദിച്ചു. പ്രാര്‍ത്ഥന യജ്ഞവും ശരണ മന്ത്രങ്ങള്‍ ഉരുവിടുന്നതും തമ്മില്‍ വിത്യാസം ഉണ്ട്. ശരണ മന്ത്രം ഉരുവുടുന്നെത്തില്‍ തെറ്റില്ലെന്നും കോടതി പറഞ്ഞു. ഐജിക്കും എസ്പിക്കും മലയാളം അറിയാമോ എന്നും അറിയാമെങ്കില്‍ ശരണം വിളിച്ചതിന് കേസ് എടുത്തത് എന്തിനെന്നും കോടതി ചോദിച്ചു.
ശബരിമലയിലെ നിരോധനാജ്ഞ സംബന്ധിച്ച് ഐജി വിജയ് സാക്കറെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. യഥാര്‍ഥ വിശ്വാസികളെ പ്രതിഷേധക്കാര്‍ തടഞ്ഞ സാഹചര്യത്തിലാണ് 144 പ്രഖ്യാപിക്കേണ്ടി വന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിശ്വാസികള്‍ക്ക് നിരോധനാജ്ഞ ബാധകമല്ല. ശരണമന്ത്രത്തിന് തടസമില്ലെന്നും ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഐജിയുടെ റിപ്പോര്‍ട്ടില്‍ ഹൈക്കോടതി അതൃപ്തി പ്രകടിപ്പിച്ചു. ശബരിമലയിലെ സ്ഥിതി പരിതാപകരമാണെന്ന് കോടതി പറഞ്ഞു. ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെയാണ് കാര്യങ്ങളെങ്കില്‍ അംഗീകരിക്കുന്നു. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും കോടതി വിമര്‍ശിച്ചു. നിയന്ത്രണങ്ങള്‍ നിയമപരമായാണോ നടപ്പിലാക്കിയത്. ഭക്തരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും കോടതി ചൂണ്ടിക്കാട്ടി. നിരോധനാജ്ഞ ഉദ്ദേശശുദ്ധിയോടെയാണോ പ്രഖ്യാപിച്ചതെന്നും കോടതി ചോദിച്ചു.ചില പൊലീസ് ഉദ്യോഗസ്ഥര്‍ നിയമം കൈയിലെടുത്തു. വിശ്വാസികളില്‍ പൊലീസ് നടപടി ഭീതിയുളവാക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.