തിരുവനന്തപുരം: ശബരിമലയിലെ പ്രതിഷേധ സമരങ്ങളില്‍ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. സന്നിധാനത്ത് നാമജപ പ്രതിഷേധം നടത്തിയത് ഭക്തിയുടെ ഭാഗമല്ലെന്നും പൊലീസ് നടപടി സ്വാഭാവികമാണെന്നും മുഖ്യമന്ത്രി. തങ്ങളുടെ നേട്ടങ്ങള്‍ക്ക് വേണ്ടി ശബരിമലയില്‍ ചില അജണ്ടകള്‍ നടപ്പിലാക്കാനാണ് സംഘപരിവാര്‍ സംഘടനകള്‍ ശ്രമിക്കുന്നതെന്നും വര്‍ഗീയ ദ്രുവീകരണത്തിനും കലാപത്തിനും വരെ നീക്കമുണ്ടായതായും മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആചാര സംരക്ഷകരെന്ന് അവകാശപ്പെടുന്നവര്‍ തന്നെ ആചാരങ്ങള്‍ ലംഘിക്കുകയാണ്. ശബരിമല തങ്ങളുടെ കൈപ്പിടിയില്‍ ഒതുക്കാനാണ് നടയടച്ചതിന് ശേഷം ആസൂത്രിതതമായി പ്രതിഷേധം സംഘടിപ്പിച്ചത്. തങ്ങള്‍ ഭക്തരാണെന്ന് സ്വയം അവകാശപ്പെട്ട് രംഗത്തെത്തിയവരെല്ലാം ആര്‍.എസ്.എസിന്റെ പ്രമുഖ നേതാക്കളാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സ്ത്രീ പ്രവേശനത്തിനെതിരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ സമരം നടത്തുന്നത് എന്തിനാണെന്ന് വ്യക്തമാണ്. കോണ്‍ഗ്രസുകാരും ആര്‍.എസ്.എസ് നിലപാടിനൊപ്പം നില്‍ക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ടെന്നും പിണറായി വ്യക്തമാക്കി.
ശബരിമലയില്‍ പ്രതിഷേധമുണ്ടായപ്പോള്‍ പൊലീസ് പരമാവധി സംയമനം പാലിച്ചു. ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്ന നിലയിലെത്തിയപ്പോഴാണ് പൊലീസ് ഇടപെട്ടത്. ശബരിമലയില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി തങ്ങളുടെ പ്രവര്‍ത്തകരെ എത്തിക്കുന്നത്.
ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ഒപ്പിട്ട ഒരു സര്‍ക്കുലര്‍ കഴിഞ്ഞ ദിവസം എല്ലാവരും കണ്ടതാണല്ലോ. ശബരിമലയെ പിടിച്ചടക്കാനുള്ള കര്‍സേവകരായിട്ടാണ് ഇവരെത്തുന്നത്. സര്‍ക്കുലര്‍ പുറത്തായതോടെ സംഘപരിവാറിന്റെ ഗൂഢപദ്ധതി പുറത്തായെന്നും മുഖ്യമന്ത്രി പറഞ്ഞു.