പത്തനംതിട്ട: ശബരിമല വനഭൂമിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ഉന്നതാധികാര സമിതി. കുടിവെള്ള വിതരണം, ശൗചാലയ നിര്‍മ്മാണം എന്നിവ മാത്രമേ അനുവദിക്കാവൂവെന്നും ഉന്നതാധികാര സമിതി സെക്രട്ടറി അമര്‍നാഥ് ഷെട്ടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രളയത്തില്‍ തകര്‍ന്ന പമ്പയിലെ കെട്ടിടങ്ങള്‍ പുനര്‍നിര്‍മിക്കാനോ അറ്റകുറ്റപ്പണിക്കോ അനുവദിക്കരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പമ്പയില്‍ അനധികൃത നിര്‍മ്മാണം നടത്തിയവര്‍ക്കെതിരെ നടപടി വേണം. ഇടക്കാല ഉത്തരവ് ഉടന്‍ വേണമെന്നും ഉന്നതാധികാര സമിതി സുപ്രീംകോടതിയില്‍ അറിയിച്ചു. റിപ്പോര്‍ട്ട് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണിക്കും.
മാസ്റ്റര്‍ പ്ലാന്‍ ലംഘിച്ച് ശബരിമലയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നതായി ഉന്നതാധികാര സമിതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ട് വെള്ളിയാഴ്ച അടിയന്തിരമായി പരിഗണിക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഇടക്കാല റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ ദേവസ്വം ബോര്‍ഡിന് നാലാഴ്ച സമയം നല്‍കും.
ശബരിമലയില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ നടക്കുന്നുണ്ടെന്നും അത് പരിസ്ഥിതി പ്രശ്‌നങ്ങളുണ്ടാക്കുന്നെന്നും ചൂണ്ടിക്കാട്ടി പ്രൊഫ. ശോഭീന്ദ്രനാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. അനധികൃത നിര്‍മ്മാണം നിയന്ത്രിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഏറെക്കാലം സുപ്രീം കോടതിയുടെ പരിഗണനയിലിരുന്ന ഈ ഹര്‍ജിയിലെ വസ്തുതകള്‍ പരിശോധിക്കുന്നതിന് പിന്നീട് സുപ്രീം കോടതി ഒരു ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു.
ഉന്നതാധികാര സമിതി കഴിഞ്ഞ ആഴ്ച ശബരിമല സന്ദര്‍ശിച്ചിരുന്നു. വനഭൂമി കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ളതായി സമിതി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് സമിതി ഇടക്കാല റിപ്പോര്‍ട്ട് തയ്യാറാക്കിയത്.