Breaking News

മഹാപ്രളയം: ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തം പുരോഗമിക്കുന്നു; സംസ്ഥാനത്ത് ഇതുവരെ പൊലിഞ്ഞത് 357 ജീവനുകള്‍

പ്രളയം ദുരന്തം വിതച്ച സംസ്ഥാനത്ത് ഇതുവരെ പൊലിഞ്ഞത് 357 ജീവനുകള്‍. നാല് ദിവസത്തിനിടെ 193 പേരാണ് മരിച്ചത്. ശനിയാഴ്ച മാത്രം 39 പേരുടെ ജീവന്‍ പൊലിഞ്ഞു. എറണാകുളത്ത് 13 പേരും ആലപ്പുഴയില്‍ 15 പേരും തൃശൂര്‍ ജില്ലയില്‍ 8 പേരും പത്തനംതിട്ടയില്‍ 3 പേരുമാണ് മരിച്ചത്.  സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്.

അതേസമയം മഴക്കെടുതിയില്‍ ദുരിതം പെയ്തിറങ്ങിയ ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ എല്ലാവരെയും പുറത്തെത്തിക്കാനാണ് ശ്രമം. ഇപ്പോഴും ഉള്‍പ്രദേശങ്ങളില്‍ ആയിരങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ നിന്ന് ഇന്നലെ പതിനായിരത്തോളം ആളുകളെ രക്ഷപ്പെടുത്തിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ സംവിധാനങ്ങളെ കൂടാതെ സൈന്യവും നേവിയുടെ മുങ്ങല്‍ വിദഗ്ധരും ചെങ്ങന്നൂരില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നുണ്ട്.

കൊല്ലം, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്നെത്തിയ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിലാണ് ഏറെ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മഴ പൂര്‍ണ തോതില്‍ മാറി നില്‍ക്കാത്തത് ചെങ്ങന്നൂരെ രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. പലരും വീടുവിട്ട് പോരാനും തയ്യാറാകുന്നില്ല. കക്കി ഡാമിന്റെ ഷട്ടറുകള്‍ ചെറിയ തോതില്‍ ഉയര്‍ത്തിയത് ആശങ്കകള്‍ സൃഷ്ടിക്കുന്നു. അച്ചന്‍കോവിലാറ്റില്‍ ജലനിരപ്പുയര്‍ന്നു. അതേസമയം പമ്പയില്‍ ജലനിരപ്പ് മൂന്നടിയോളം താഴ്ന്നു.

ആലുവ ടൗണിലും വെള്ളം ഇറങ്ങി. പെരിയാറില്‍ ജലനിരപ്പ് അഞ്ചടിയോളം താഴ്ന്നു. ആലുവ, കാലടി, പറവൂര്‍ മേഖലകളില്‍ നിന്നു വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ രക്ഷാ പ്രവര്‍ത്തനം ശക്തമായി.

മഴ കുറഞ്ഞതോടെ മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിന്‍വലിച്ചു. എറണാകുളത്തും ഇടുക്കിയിലും പത്തനംതിട്ടയിലുമായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top