Kerala

കേരളപോലീസിന് തീരാകളങ്കമായ ഉരുട്ടിക്കൊലക്കേസില്‍ വിധി നാളെ; വിധി വരുന്നത് 13 വര്‍ഷത്തിന് ശേഷം

മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബറില്‍ ഉദയകുമാര്‍ എന്ന യുവാവിനെ ഉരുട്ടിക്കൊന്ന കേസിലാണ് നീണ്ട പതിമൂന്ന് വര്‍ഷത്തിന് ശേഷം വിധി വരുന്നത്. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് സ്റ്റേഷനിലെ ആറ് പോലീസുകാരാണ് കേസിലെ പ്രതികള്‍. ഇതില്‍ വിചാരണക്കിടെ മൂന്നാം പ്രതി സോമന്‍ മരണപ്പെട്ടു.

മോഷണക്കുറ്റം ആരോപിച്ച് 2005 സെപ്തംബര്‍ 27 ന് വൈകിട്ട് ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ വച്ചാണ് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേഷിനെയും പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കൈവശമുണ്ടായിരുന്ന 4000 രൂപയേപ്പറ്റി പരസ്പര വിരുദ്ധമായി സംസാരിച്ചതാണ് കസ്റ്റഡിയിലെടുക്കാന്‍ കാരണമായി പോലീസ് പറയുന്നത്.

സ്റ്റേഷനിലെത്തി ചോദ്യം ചെയ്യലിനെ തുടര്‍ന്നുണ്ടായ മര്‍ദനത്തില്‍ ഉദയകുമാര്‍ കൊല്ലപ്പെടുകയായിരുന്നു. ഉദയകുമാറിനെ ഫോര്‍ട്ട് സിഐയുടെ സ്‌ക്വാഡിലുണ്ടായിരുന്ന പൊലീസുകാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവര്‍ ചേര്‍ന്ന് ഉരുട്ടി കൊലപ്പെടുത്തിയെന്നാണ് സിബിഐ കേസ്. ഇവര്‍ക്കൊപ്പം സ്റ്റേഷന്‍ എസ്.ഐ, സി.ഐ, ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ എന്നിവര്‍ക്കെതിരെ ഗൂഢാലോചന, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ക്കും കേസെടുത്തിട്ടുണ്ട്. അജിത് കുമാര്‍, ഇകെ സാബു, ഹരിദാസ് എന്നീ ഉന്നത ഉദ്യോഗസ്ഥരാണ് മറ്റ് പ്രതികള്‍. എന്നാല്‍ വിചാരണക്കിടെ മൂന്നാം പ്രതി സോമന്‍ മരിച്ചു.

ആദ്യം നടന്ന ക്രൈബ്രാഞ്ച് അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കാട്ടി ഉദയകുമാറിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. സിബിഐ അന്വേഷണത്തില്‍ പ്രതിസ്ഥാനത്തുളള പോലീസുകാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുകയായിരുന്നു. ഗൂഢാലോചന, കൊലപാതകം, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യഘട്ട അന്വേഷണത്തിന്റെ വിചാരണ വേളയില്‍ സാക്ഷികള്‍ കൂട്ടത്തോടെ കൂറ് മാറിയതിനെ തുടര്‍ന്നായിരുന്നു അന്വേഷണം കോടതി സിബിഐയ്ക്ക് കൈമാറിയത്.

പ്രഭാവതിയമ്മ

കേസില്‍ വിധി വരുമ്പോള്‍ അത് 67 വയസുളള പ്രഭാവതിയമ്മയുടെ കൂടെ വിജയമാണ്. മകന്റെ മരണത്തില്‍ മനം നൊന്ത ഈ അമ്മ പോലീസിലെ കരുത്തുറ്റ ഉന്നതരോട് പോരാടിയത് നീണ്ട പതിമൂന്ന് വര്‍ഷമാണ്. നിരവധി പ്രതിസന്ധികള്‍ ഉണ്ടായെങ്കിലും മകന്റെ ഘാതകരെ നിയമത്തിനു മുന്നില്‍ എത്തിക്കാനുളള ഈ അമ്മയുടെ നിശ്ചയദാര്‍ഢ്യമാണ് മാഞ്ഞുപോയേക്കാമായിരുന്ന ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസിനെ വെളിച്ചത്ത്‌കൊണ്ടുവന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top