ബോളിവുഡ് താരം സതീഷ് കൗശിക്കിനെ തന്റെ ഭർത്താവ് കൊന്നാതാണെന്ന് ആരോപിച്ച് കൂബർ ഗ്രൂപ്പ് ഡയറക്ടർ വികാസ് മാലുവിന്റെ ഭാര്യ. കടമായി നൽകിയ 15 കോടി രൂപ കൗശിക് തിരികെ ചോദിച്ചതിനെ തുടർന്ന് തന്റെ ഭർത്താവ് താരത്തെ ഗുളികകൾ നൽകി കൊന്നതാണെന്ന് ഭാര്യ സാൻവി മാലു ഡൽഹി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
കഴിഞ്ഞ വർഷം മുതൽ ഇരുവരും തമ്മിൽ പണത്തെ ചൊല്ലി തർക്കമുണ്ടായിരുന്നു. കൗശിക്കിനെ ഒഴിവാക്കുന്നതിനെ കുറിച്ച് ഭർത്താവ് തന്നോട് പറഞ്ഞിരുന്നു. കൗശിക്കിന്റെ മരണത്തിൽ തന്റെ ഭർത്താവിനും സുഹൃത്തുക്കൾക്കും പങ്കുള്ളതായി സംശയിക്കുന്നതായും സാൻവി പരാതിയിൽ പറഞ്ഞു.
കൗശിക് അവസാനമായി പങ്കെടുത്ത പാർട്ടി നടന്ന ഫാം ഹൗസിൽ നിന്നും പൊലീസിന് ചില ഗുളികകൾ കിട്ടിയിരുന്നു. എന്നാൽ ഇത് കൗശിക്കിന്റെ മരണവുമായി ബന്ധമുണ്ടോയെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. പർട്ടിയിൽ പങ്കെടുത്ത 25 പേരെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ഫാം ഹൗസ് ഉടമയായ വ്യവസായിയെ പറ്റിയുള്ള അന്വേഷണവും നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. ഇതിനിടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കൗശിക്കിന്റെത് സ്വാഭാവിക മരണമാണെന്നാണ് പറയുന്നത്. എന്നാൽ രക്തപരിശോധനയുടെയും ഹൃദയപരിശോധനയുടെയും റിപ്പോർട്ടുകൾ വന്നാൽ മാത്രമേ ഇതിൽ കൂടുതൽ വ്യക്തത വരികയുള്ളുയെന്ന് പൊലീസ് പറഞ്ഞു.