കോഴിക്കോട്: എൻ്റെ കൺമണിക്ക് ആദ്യ സമ്മാനം പദ്ധതിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടന വേദിയിലായിരുന്നു ജി ടെക്ക് എംഡി മെഹ്റൂഫ് മണലൊടി കണ്മണി അൻപോട്..എന്ന് തുടങ്ങുന്ന സൂപ്പർ ഹിറ്റ് ഗാനത്തിലെ വരികൾ ആലപിച്ചത്. ഈ പദ്ധതിയുടെ പേര് കാണുമ്പോൾ ആദ്യം മനസ്സിൽ വന്ന പാട്ടാണെന്ന് പറഞ്ഞാണ് അധികം വരികൾ ആലപിച്ചത്. ഏറ്റവും മനോഹരവും വ്യത്യസ്തവുമായ ചിന്തയാണ് എൻറെ കണ്മണിക്ക് ആദ്യ സമ്മാനം എന്ന പദ്ധതിയെന്ന് അദ്ദേഹം പറഞ്ഞു. ഇവിടെ എത്തിയപ്പോൾ ആരാണ് ഈ നവീനചിന്തയ്ക്ക് പിന്നിലെന്നാണ് കേരള വിഷൻ എം ഡി രാജ്മോഹൻ മാമ്പ്രയോട് ആദ്യം അന്വേഷിച്ചത്. ഈ ലോകത്തിലേക്ക് ജനിച്ചു വീഴുന്ന അന്നുതന്നെ ഒരു സമ്മാനം കൊടുക്കുക എന്നുള്ളത് ഏതൊരു മാതാവിനും വലിയ കാര്യമാണ്. ഇതുപോലുള്ള പദ്ധതികളിൽ സഹകരിക്കുമ്പോൾ ഗോകുലം ഗോപാലൻ റോൾ മോഡൽ ആണെന്നും അദ്ദേഹം പറഞ്ഞു. മുംബൈയിലും ചെന്നൈയിലും ഉൾപ്പെടെ ഓരോ നാട്ടിലും സ്ഥാപനങ്ങൾ തുടങ്ങുമ്പോൾ ഗോകുലം എന്ന പേര് കാണുന്നത് വലിയ സന്തോഷമാണ്.
അതുപോലെ സ്ഥാപനം നടത്തി തുടങ്ങിയപ്പോൾ ആദ്യ ബ്രാൻഡ് അംബാസഡർ ആയിരുന്നു ചലച്ചിത്ര താരം മാമുക്കോയ എന്നും മെഹ്റൂഫ് മണലൊടി പറഞ്ഞു.
നാട്ടിലും പുറത്തുമായി 228 സ്ഥാപനങ്ങൾ ഉണ്ട്. ഇവിടെയെല്ലാം ഉള്ള സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് എൻ്റെ കൺമണിക്ക് ആദ്യ സമ്മാനം നൽകാനുള്ള കേരള വിഷന്റെ പദ്ധതിയിൽ സഹകരിക്കുമെന്നും മെഹ്റൂഫ് മണലൊടി പറഞ്ഞു.
ഒരു കുഞ്ഞിന് ഒരു വർഷം കൊടുക്കേണ്ട വാക്സിനുകൾ ഉൾപ്പെടെയുള്ളവയുടെ ഒരു ഗൈഡ് എൻറെ കൺമണിക്ക് ആദ്യ സമ്മാനം എന്ന ബേബി കിറ്റിൽ ഉള്ളത് വലിയ പ്രയോജനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.