കോഴിക്കോട്: വിദ്യാഭ്യാസ രംഗത്തെ പ്രമുഖരായ സൈലം ലേണിംഗ് ആപ്പിന്റെ മെഡിക്കൽ അവാർഡ് വിതരണം വിവിധ പരിപാടികളോടെ കോഴിക്കോട് ആഘോഷിച്ചു. ചടങ്ങിൽ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തനായ കാന്‍സര്‍ ചികിത്സകൻ ഡോ. വിപി ഗംഗാധരൻ, പ്രശസ്ത കാർഡിയാക് സർജൻ ഡോക്ടർ വി.നന്ദകുമാർ എന്നിവർക്ക് മന്ത്രി പി.എ.മുഹമ്മദ് റിയാസ് അവാർഡുകൾ വിതരണം ചെയ്തു. കേരളത്തിന്റെ വിദ്യാഭ്യാസ രംഗത്ത് ആത്മാർത്ഥമായ ഇടപെടലുകളാണ് കഴിഞ്ഞ രണ്ടു വർഷവും സൈലം നടത്തിയത് എന്ന് മുഹമ്മദ് റിയാസ് പറഞ്ഞു.
മെഡിക്കൽ എൻട്രൻസിന് ഉന്നത വിജയം നേടിയവർക്കുള്ള സ്കോളർഷിപ്പ് വിതരണം മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. സാധാരണക്കാർക്ക് ലോക നിലവാരമുളള ക്ലാസ് മുറി ഒരുക്കുക എന്ന സൈലത്തിന്റെ ആശയത്തിന് എല്ലാ വിധ പിന്തുണയും അഹമ്മദ് ദേവർകോവിൽ വാഗ്ദാനം ചെയ്തു. കോഴിക്കോട് എം.പി എം.കെ.രാഘവൻ, എം.എൽ.എ തോട്ടത്തിൽ രവീന്ദ്രൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. സൈലത്തിന്റെ പ്രവർത്തനങ്ങൾ കോഴിക്കോട് കേന്ദ്രീകരിച്ചായതിന്റെ സന്തോഷം ഇരുവരും പങ്കുവെച്ചു.
പതിനായിരം കുട്ടികൾ തിങ്ങിക്കൂടിയ മെഡിക്കൽ അവാർഡ് വിതരണച്ചടങ്ങ് നഞ്ചിയമ്മ, സിത്താര കൃഷ്ണകുമാർ, ജോസഫ് അന്നംകുട്ടി ജോസ് തുടങ്ങിയവരുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. കോഴിക്കോട് കോർപ്പറേഷൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ രേഖ, സൈലം ഡയറക്ടർമാർ തുടങ്ങി സാമൂഹ്യ – സാംസ്കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു. സിത്താരയും സച്ചിൻ വാര്യരും നയിച്ച ഹൃദ്യമായ സംഗീത വിരുന്നോടെ പരിപാടി അവസാനിച്ചു.