ബോളിവുഡ് താരങ്ങള്‍ക്കെതിരെ ദുരൂഹമായ പരാമര്‍ശങ്ങളുമായി നടി കങ്കണ റണാവത്ത്. ദീര്‍ഘമായ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പേരുപറയാത്തെ ഒരു ബോളിവുഡ് താര ദമ്പതികൾക്കെതിരെ ഗുരുതരമായ ആരോപണം നടത്തിയിരിക്കുന്നത്.ബോളിവുഡില്‍ കാസനോവയായി അറിയപ്പെടുന്ന, ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയ സംഘത്തിന്റെ വൈസ് പ്രസിഡന്റുമായ താരം തന്നെ വിടാതെ പിന്തുടരുകയാണെന്നും സ്വന്തം വീട്ടില്‍ വരെ ചാരപ്രവര്‍ത്തനം നടത്തുകയാണെന്നുമാണ് ആരോപണം. താരത്തിന്റെ ഭാര്യ ഇത്തരം പ്രവൃത്തികള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും കങ്കണ ആരോപിച്ചു. വാട്‌സ്‌ആപ്പ് വിവരങ്ങളും പ്രൊഫഷനല്‍ ഇടപാടുകളും വ്യക്തിവിവരങ്ങളുമെല്ലാം ചോരുകയാണെന്നുമടക്കമുള്ള ഗുരുതര ആരോപണങ്ങളാണ് സ്റ്റോറിയിലുള്ളത്.
ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ പിന്തുടരുകയും ചാരവൃത്തി നടത്തുകയും ചെയ്യുന്നു. തെരുവുകളില്‍ മാത്രമല്ല, എന്റെ കെട്ടിട പാര്‍ക്കിങ്ങിലും വീടിന്റെ ടെറസില്‍ പോലും അവര്‍ എൻ്റെ ചിത്രം പകര്‍ത്താന്‍ സൂം ലെന്‍സുകള്‍ വച്ചിട്ടുണ്ട്. ഇപ്പോള്‍ പാപ്പരാസികള്‍ വരെ വല്ലതും കിട്ടിയാല്‍ മാത്രമാണ് താരങ്ങളെ സന്ദര്‍ശിക്കാനെത്താറുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. അഭിനേതാക്കള്‍ക്ക് ഫോട്ടോ എടുത്തുകൊടുക്കാന്‍ പണം ഈടാക്കുക പോലും തുടങ്ങിയിട്ടുണ്ട്. എന്റെ ടീമോ ഞാനോ അവര്‍ക്ക് പണം നല്‍കുന്നില്ല. പിന്നെ ആരാണ് ഇവര്‍ക്ക് പണം നല്‍കുന്നത്?-ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കങ്കണ പറയുന്നു.
‘രാവിലെ 6:30ന് എന്റെ ചിത്രം എടുക്കുന്നുണ്ട്. അവര്‍ക്ക് എങ്ങനെയാണ് എന്റെ ഷെഡ്യൂള്‍ ലഭിക്കുന്നത്? ഈ ചിത്രങ്ങള്‍ കൊണ്ട് അവര്‍ എന്താണ് ചെയ്യുന്നത്? ഇപ്പോള്‍ ഞാന്‍ അതിരാവിലത്തെ കൊറിയോഗ്രഫി പ്രാക്ടീസ് സെഷന്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്റ്റുഡിയോയിലേക്ക് വരാന്‍ ആര്‍ക്കും ഒന്നും നല്‍കിയിട്ടില്ല. സ്റ്റുഡിയോയിലേക്ക് വരാന്‍ ആര്‍ക്കും സൂചന നല്‍കിയിരുന്നില്ല. എന്നിട്ടും ഞായറാഴ്ചയായിട്ടും നിരവധി പേരാണ് എത്തിയിരിക്കുന്നത്.’
തുടര്‍ന്നാണ് കങ്കണ ഒരു ബോളിവുഡ് താരത്തെ വ്യംഗ്യമായി സൂചിപ്പിച്ച് സംശയമുന എറിയുന്നത്. എന്റെ വാട്ട്സ്‌ആപ്പ് വിവരങ്ങളും പ്രൊഫഷണല്‍ ഡീലുകളും വ്യക്തിജീവിത വിവരങ്ങള്‍ പോലും ചോര്‍ന്നതായി എനിക്ക് ഉറപ്പുണ്ട്. ഒരിക്കല്‍ ക്ഷണിക്കപ്പെടാതെ എന്റെ വീട്ടുവാതില്‍ക്കല്‍ വന്ന് എന്നെ(ശാരീരികബന്ധത്തിന്) നിര്‍ബന്ധിച്ച, സ്വജനപക്ഷപാത മാഫിയയുടെ കോമാളിവേഷം കെട്ടിയയാളാണ്. അറിയപ്പെട്ട സ്ത്രീലമ്പടനും കാസനോവയുമാണ്. ഇപ്പോള്‍ സ്വജനപക്ഷപാത മാഫിയയുടെ വൈസ് പ്രസിഡന്റുമാണെന്നും കങ്കണ തുടരുന്നു.
നിര്‍മാതാവാകാനും കൂടുതല്‍ സ്ത്രീ കേന്ദ്രീകൃത സിനിമകള്‍ ചെയ്യാനും എന്നെപ്പോലെ വസ്ത്രം ധരിക്കാനും എന്നെപ്പോലെ വീടിന്റെ ഇന്റീരിയര്‍ ചെയ്യാന്‍ വരെ അയാള്‍ ഇപ്പോള്‍ ഭാര്യയെ നിര്‍ബന്ധിക്കുകയാണ്. എന്റെ സ്വന്തം സ്‌റ്റൈലിസ്റ്റുകളെ വിലക്കെടുത്തിരിക്കുക പോലും ചെയ്തിരിക്കുകയാണ്. വര്‍ഷങ്ങളായി എന്റെ സ്‌റ്റൈലിസ്റ്റായിരുന്നവര്‍ ഇപ്പോള്‍ എനിക്കൊപ്പം ജോലി ചെയ്യാന്‍ വിസമ്മതിക്കുകയാണെന്നും കങ്കണ ആരോപിച്ചു.
‘ഈ ശല്യപ്പെടുത്തുന്ന സ്വഭാവത്തെ ഭാര്യ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മുന്‍പ് എന്റെ സഹോദരന്റെ വിവാഹ സല്‍ക്കാരത്തിന് ഞാന്‍ ഉടുത്തിരുന്ന അതേ സാരി അവളുടെ വിവാഹത്തിന് പോലും അവള്‍ ധരിച്ചിരുന്നു, ഇത് വിചിത്രമാണ്. ഒരു ദശാബ്ദത്തിലേറെയായി എനിക്ക് അറിയുന്ന സിനിമാ വസ്ത്രാലങ്കാരം ചെയ്യുന്ന ഒരു സുഹൃത്ത് (ഉറ്റ സുഹൃത്ത്) അടുത്തിടെ എന്നോട് മോശമായി പെരുമാറി. യാദൃശ്ചികമെന്നോണം അവന്‍ ഇപ്പോള്‍ ഇതേ ദമ്പതികൾക്കൊപ്പമാണ് ജോലി ചെയ്യുന്നത്. എനിക്ക് ഫണ്ട് നല്‍കുന്നവരോ ബിസിനസ്സ് പങ്കാളികളോ ഒരു കാരണവുമില്ലാതെ അവസാന നിമിഷം ഡീലുകള്‍ ഉപേക്ഷിക്കുന്നു.’
എന്നെ ഒറ്റപ്പെടുത്താനും മാനസിക പിരിമുറുക്കത്തില്‍ അകപ്പെടുത്താനുമാണ് അയാളുടെ ശ്രമം. അതേസമയം, അവളെ മറ്റൊരു നിലയിലേക്ക് മാറ്റിയിരിക്കുകയാണ് അയാള്‍. ഒരേ കെട്ടിടത്തില്‍ വേര്‍പിരിഞ്ഞാണ് അവര്‍ കഴിയുന്നത്. ഇത് അംഗീകരിക്കരുതെന്നും അവനുമേല്‍ ഒരു കണ്ണുവേണമെന്നുമാണ് അവളോട് എനിക്ക് നിര്‍ദേശിക്കാനുള്ളത്. ഈ വിവരങ്ങളെല്ലാം എങ്ങനെയാണ് അയാള്‍ക്ക് കിട്ടുന്നത്? എന്തുപണിയാണ് അയാള്‍ ചെയ്യുന്നത്? അയാള്‍ക്ക് പണികിട്ടിയാള്‍ അത് അവളെയും അവരുടെ കുഞ്ഞിനെയുമെല്ലാം ബാധിക്കും. നിയമവിരുദ്ധമായ ഒരു പണിയിലും ഏര്‍പ്പെടുന്നില്ലെന്ന് അവള്‍ ഉറപ്പാക്കണം. പ്രിയപ്പെട്ടവള്‍ക്കും നിന്റെ കുഞ്ഞിനും നിറയെ സ്‌നേഹം-ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കങ്കണ കൂട്ടിച്ചേര്‍ത്തു.
സ്‌റ്റോറി പോസ്റ്റ് ചെയ്തതിനു പിന്നാലെ വലിയ ചര്‍ച്ചമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് താരദമ്ബതികള്‍ക്കെതിരെയാണ് കങ്കണയുടെ ആരോപണമെന്നാണ് ബോളിവുഡ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇതിനുമുന്‍പും ദമ്പതികൾക്കെതിരെ കങ്കണ രംഗത്തെത്തിയിരുന്നു.