ബിബിസി ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് പുറത്ത് വിടും. ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ജെ എന്‍ യു വിദ്യാര്‍ത്ഥികള്‍ അറിയിച്ചു.ഇന്ന് രാത്രി 9 മണിക്ക് ജെഎന്‍യു യൂണിയന്‍ ഓഫീസില്‍ പ്രദര്‍ശനമുണ്ടാകും. എന്നാല്‍ അനുമതിയില്ലാതെ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്ന് സര്‍വകലാശാല വ്യക്തമാക്കി. സമാധാനന്തരീക്ഷത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ജെഎന്‍യു അഡ്മിനിസ്ട്രേഷന്‍റെ നിലപാട്.
ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുമെന്ന് സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി. ജയരാജന്‍. അതിന്റെ പേരില്‍ പൊലീസ് കേസെടുത്താലും പ്രശ്നമില്ല. ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം കണ്ണൂരില്‍ പറഞ്ഞു. ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യന്‍’ രാജ്യത്തുടനീളം പ്രദര്‍ശിപ്പിക്കുമെന്ന് യുവജനസംഘടനകളും വ്യക്തമാക്കി. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, എറണാകുളം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐയും എസ്.എഫ്.ഐയും അറിയിച്ചു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കുന്നത് രാജ്യവിരുദ്ധമല്ലെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസും കെ.പി.സി.സി ന്യൂനപക്ഷ സെല്ലും ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
എന്നാല്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള പ്രതിപക്ഷ നീക്കത്തിനെതിരെ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജ്ജുവും വി. മുരളീധരനും രംഗത്തുവന്നു. ഇന്ത്യയെക്കുറിച്ച് വെള്ളക്കാര്‍ പറയുന്നതാണ് ചിലര്‍ക്ക് അന്തിമമെന്ന് നിയമമന്ത്രി കിരണ്‍ റിജ്ജു ട്വിറ്ററില്‍ കുറിച്ചു. കേരളത്തില്‍ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കരുതെന്നും മുഖ്യമന്ത്രി ഇടപെടണമെന്നും വി. മുരളീധരന്‍ ആവശ്യപ്പെട്ടു.