കാറിനടിയില്‍പ്പെട്ട് പന്ത്രണ്ട് കിലോമിറ്ററുകളോളം വലിച്ചിഴയ്ക്കപ്പെട്ട ഇരുപതുകാരി മരിച്ചു. യുവതി സ്കൂട്ടറില്‍ സഞ്ചരിക്കവെ കാര്‍ ഇടിച്ചു വീഴ്ത്തുകയായിരുന്നു.തുടര്‍ന്ന് യുവതി കാറിനടിയില്‍ കുടുങ്ങി വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം.മാരുതി സുസുക്കി ബലേനോ കാറാണ് യുവതിയെ ഇടിച്ചത്. മൃതദേഹം ലഭിക്കുമ്പോൾ അർദ്ധനഗ്നമായ നിലയിലായിരുന്നു. കാറില്‍ അഞ്ച് പേര്‍ ഉണ്ടായിരുന്നതായും അവരെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ഇവൻ്റു ഓർഗനൈസറായ അഞ്ജലി സിംഗ് ആണ് മരിച്ചത്.അഞ്ജലി മരിച്ചെന്ന വിവരം രാവിലെ 11 മണിയോടെയാണ് താന്‍ അറിഞ്ഞതെന്ന് യുവതിയുടെ അമ്മാവന്‍ പ്രേം സിംഗ് പറഞ്ഞു. തന്റെ സഹോദരിക്ക് (അഞ്ജലിയുടെ അമ്മ) രാവിലെ ഏഴ് മണിയോടു കൂടി ഒരു കോള്‍ വരുകയായിരുന്നു. അഞ്ജലിക്ക് ഒരു അപകടമുണ്ടായെന്നും അവളുടെ മൃതദേഹം സഞ്ജയ് ഗാന്ധി ഹോസ്പിറ്റലിലെ പോസ്റ്റ്‌മോര്‍ട്ടം റൂമിലുണ്ടെന്നും അറിയിച്ചതായി അമ്മാവന്‍ പറഞ്ഞു.
പുലര്‍ച്ചെ 3.24 ന് ഒരു കാര്‍ യുവതിയുടെ ശരീരം വലിച്ചിഴയ്ക്കുന്നത് കണ്ടതായി പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ വന്നു. പുലര്‍ച്ചെ 4 മണിയോടുകൂടി റോഡില്‍ ഒരു മൃതദേഹം കിടക്കുന്നതായി പൊലീസിന് വീണ്ടും കോള്‍ ലഭിച്ചു. ഉടന്‍ തന്നെ തെരച്ചില്‍ ആരംഭിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.
കാറിന്റെ നമ്പർ ഉപയോഗിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. കാര്‍ യുവതിയുടെ സ്കൂട്ടറിലിടിച്ചാണ് അപകടമുണ്ടായതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കുകയായിരുന്നു. കാറിനൊപ്പം യുവതിയെ വലിച്ചിഴച്ചത് അവര്‍ അറിഞ്ഞില്ലെന്നും പറഞ്ഞതായി ഡല്‍ഹി പൊലീസ് ഓഫീസര്‍ ഹരേന്ദ്ര കെ സിംഗ് അറിയിച്ചു.