തിരുവനന്തപുരം: കേബിൾ സർവീസും ഇന്റർനെറ്റും തടസ്സപ്പെടുത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ(COA) നേതൃത്വത്തിൽ തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലേക്ക് ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെഎസ്ഇബിയുടെ നിലപാടിനെതിരെ കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് ആയിരക്കണക്കിന് വരുന്ന ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാർ അതിശക്തമായ സമരപരിപാടികളുമായി വൈദ്യുതി ഭവന് മുന്നിലെത്തിയത്. അധിനിവേശത്തിനെതിരായ ജനകീയ ബദലിന്റെ ഭാഗമായി കുത്തകൾക്കെതിരെയുള്ള സമരാവേശം പ്രതിഷേധ മാർച്ചിൽ അലയടിച്ചു.
പിഎംജി ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട ആയിരക്കണക്കിന് പേർ പങ്കെടുത്ത പ്രതിഷേധ മാർച്ചും ധർണയും സിഐടിയു സംസ്ഥാന ട്രഷററായ പി നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഏറ്റവും ന്യായവും ആവശ്യവുമായതും അതേസമയം കുത്തകവൽക്കരണത്തിനെതിരെയുള്ള സമരവും ആണ് സിഒഎ നടത്തുന്നതെന്ന് പി. നന്ദകുമാർ എംഎൽഎ ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. വിൻസെന്റ് എംഎൽഎ, സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ബിജെപി ജില്ലാ പ്രസിഡണ്ട് വി വി രാജേഷ് തുടങ്ങി ജനപ്രതിനിധികൾ ഉൾപ്പെടെ രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വൈദ്യുതി ഭവന് മുന്നിലെത്തി.
കുത്തകളുമായുള്ള അവിഹിതബന്ധത്തിന്റെ പേരിൽ കെഎസ്ഇബി ചെറുകിട കേബിൾ ടിവി ഓപ്പറേറ്റർമാരെ ദ്രോഹിക്കുകയാണെന്ന് കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജൻ പറഞ്ഞു.
അതേസമയം പ്രതിഷേധ മാർച്ചിലും ധർണ്ണയിലും കെഎസ്ഇബിയുടെ ജനദ്രോഹ നിലപാടിനെതിരെ അതിശക്തമായ രീതിയിൽ പ്രതിഷേധം അലയടിച്ചതോടെ വിഷയത്തിൽ സമവായ ശ്രമവുമായി സർക്കാർ രംഗത്ത് എത്തി. സിഒഎയുമായി വിഷയം ചർച്ച ചെയ്ത് പരിഹരിക്കാൻ വൈദ്യുതി മന്ത്രി കെഎസ്ഇബി ചെയർമാന് നിർദ്ദേശം നൽകി.
ഇതേ തുടർന്ന് സമരം താൽക്കാലികമായി നിർത്തുന്നതായി സിഒഎ അറിയിച്ചു. വിഷയത്തിൽ സിഒഎ തുടർ ചർച്ചകൾ നടത്തുമെന്നും സിഒഎ അറിയിച്ചു.