തിരുവനന്തപുരം: കേബിൾ സർവീസും ഇന്റർനെറ്റും തടസ്സപ്പെടുത്തുന്ന കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ്റെ(COA) നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരം പട്ടം വൈദ്യുതി ഭവനിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും.കെഎസ്ഇബിയുടെ നിലപാടിനെതിരെ കേബിള്‍ ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ നടത്തുന്ന പ്രക്ഷോഭങ്ങളുടെ തുടര്‍ച്ചയായിട്ടാണ് വൈദ്യുതി ഭവന്‍ മാര്‍ച്ച് നടത്തുന്നത്.
ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്ക് അധിക വൈദ്യുതി പോസ്റ്റ് വാടക ഈടാക്കുന്ന കെ എസ് ഇ ബി നയം തിരുത്തുക, ഒന്നിലധികം കേബിളുകള്‍ക്ക് അധിക വാടക ചുമത്താനുള്ള നീക്കം പിന്‍വലിക്കുക, കേന്ദ്രസസര്‍ക്കാരിന്റെ റൈറ്റ് ഓഫ് വേ നിയമപ്രകാരമുള്ള പോസ്റ്റ് വാടക കേരളത്തിലും പുനര്‍ നിശ്ചയിക്കുക തുടങ്ങി നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച്.
മാർച്ച് ധർണയും എംഎൽഎയും സിഐടിയു സംസ്ഥാന ട്രഷററുമായ പി നന്ദകുമാർ ഉദ്ഘാടനം ചെയ്യും. എം. വിൻസെന്റ് എംഎൽഎ, സിപിഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ, ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് വി വി രാജേഷ്, കേരള വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് എൻ സുധീന്ദ്രൻ, കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് ദേശീയ സെക്രട്ടറി എസ് എസ് മനോജ്, കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ട്രഷറർ പി എസ് സിബി എന്നിവർ അഭിവാദ്യമർപ്പിച്ചു സംസാരിക്കും. കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡണ്ട് അബൂബക്കർ സിദ്ദിഖ് അധ്യക്ഷനാകുന്ന ചടങ്ങിൽ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ വി രാജൻ സ്വാഗതമർപ്പിക്കും.കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിനു ശിവദാസ് നന്ദി രേഖപ്പെടുത്തും.
കേബിള്‍ ഓപ്പറേറ്റര്‍മാര്‍ക്ക് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കുന്ന കെ എസ് ഇ ബി നിലപാടുകള്‍ക്കെതിരെ പലതവണ മുഖ്യമന്ത്രി, വൈദ്യുതി വകുപ്പ് മന്ത്രി, കെ എസ് ഇ ബി എല്‍ സി എം ഡി തുടങ്ങിയവര്‍ക്ക് നിവേദനങ്ങള്‍ നല്‍കിയിട്ടും ഇതുവരേയും സംഘടനപ്രതിനിധികളെ ചര്‍ച്ചയ്ക്ക് പോലും വിളിച്ചിട്ടില്ലെന്ന് സിഒഎ നേതൃത്വം പറയുന്നു. സംസ്ഥാനത്തെ ഏതാണ്ട് എല്ലാ നിയമസഭ സാമാജികര്‍ക്കും രാഷ്ട്രീയ സംഘടനാ നേതാക്കള്‍ക്കും സംഘടന ഇക്കാര്യങ്ങള്‍ സൂചിപ്പിച്ച് കത്ത് നല്‍കിയിരുന്നു. എന്നാല്‍ പ്രശ്‌ന പരിഹാരം ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തുന്നത്.
വീഡിയോ കാണാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക: