കോഴിക്കോട് : അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ അനശ്വര ശബ്ദം അറബിക്കടലിന്റെ തീരത്ത് വീണ്ടും പുനർജനിച്ചത് ആസ്വാദകർക്ക് പുതിയൊരനുഭവമായി.മുഹമ്മദ് റഫി ഫൗണ്ടേഷൻ കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റഫി നൈറ്റിലാണ്, ആസ്വാദകഹൃദയങ്ങളിൽ റഫി ഗാനങ്ങൾ പെയ്തിറങ്ങിയത്. റഫി ഫെയിം മുഹമ്മദ് സലാമത്ത് , സംഗീത മലേക്കർ എന്നിവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം ഗായകരാണ് ബീച്ച് ഫ്രീഡം സ്ക്വയർ സ്‌റ്റേജിൽ ഗാന വിരുന്ന് ഒരുക്കിയത്.
മുഹമ്മദ് റഫിയുടെ 98 ആം ജന്മദിനാഘോഷത്തോടനുബന്ധിച്ചായിരുന്നു റഫി ഫൗണ്ടേഷൻ മെഗാ റഫി നൈറ്റ് സംഘടിപ്പിച്ചത്.
സംഗീത സംവിധായകൻ ലക്ഷ്മികാന്ത് – പ്യാരേലാൽ ടീമിലെ സ്ഥിരം ഗായകനായ സലാമത്ത് (മുംബൈ) ആദ്യമായാണ് കോഴിക്കോട് ആലപിക്കാൻ എത്തിയത്. ഒപ്പം മുംബൈയിൽ നിന്നു തന്നെയുള്ള സംഗീതാ മലേക്കറാണ് ഗായികയായും എത്തിയത്.
റഫി സാബിന്റെ ജന്മദിനമായതു കൊണ്ട് ഭാർ ഭാർ യേ ദിൻ ….. എന്ന നാലുവരിയിൽ തുടങ്ങിയ ഗാനവിരുന്നിൽ പത്തർക്കേ സനം
പത്തർക്കേ സനത്തിലൂടെ ഒ ദുനിയാ കേ രഖ് വാലയിലൂടെ പർദാ ഹേ പർദയടക്കം 27 ഓളം ഗാനങ്ങൾ പാടിയാണവസാനിപ്പിച്ചത്. സംസ്ഥാന
മനുഷ്യാവകാശ കമ്മീഷനംഗം കെ.ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ പ്രസിഡന്റ് മെഹ്റൂഫ് മണലൊടി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒരു വേദിയിൽ 100 റഫി ഗാനങ്ങൾ അവതരിപ്പിച്ച് റിക്കോർഡ് നേടിയ കോഴിക്കോട് അഷ്റഫിനെ ആദരിച്ചു. കെ സുബൈർ, ഹാഷിർ അലി, മുഹമ്മദ് റാഫി , എൻ സി അബ്ദുല്ലക്കോയ
എം.എ. ആരീഫ് (എം.എ. പ്ലെ ) എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം.വി. മുർഷിദ് അഹമ്മദ് സ്വാഗതവും ട്രഷറർ മുരളീധരൻ നന്ദിയും പറഞ്ഞു. ഗാനങ്ങൾ വേദിയിൽ അവതരിപ്പിക്കുമ്പോൾ ചിത്രകാരൻ സലീം തെക്കേപ്പുറം റഫിയുടെ രേഖാചിത്രം വരച്ചു.
.