ആലപ്പുഴ: 11 ഗ്രാം എംഡിഎംഎയുമായി പെൺകുട്ടിയടക്കം മൂന്നുപേർ ബൈപ്പാസിൽ നിന്നും പൊലീസ് പിടിയിലായി. കണ്ണൂർ കൊളവല്ലൂർ കുണ്ടൻചാലിൽ കുന്നേത്തുപറമ്പ് ഹൃദ്യ(19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനിൽ വീട്ടിൽ ആൽബിൻ(21), കോതമംഗലം ഇഞ്ചത്തൊട്ടി വട്ടത്തുണ്ടിൽ നിഖിൽ(20)എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിർത്താതെ ഉദ്യോഗസ്ഥർക്ക് നേരെ കാർ ഓടിക്കുകയായിരുന്നു ഇവർ. പൊലീസ് സംഘം ഓടി മാറിയതിനാൽ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റിൽ ഇടിച്ചാണ് നിന്നത്. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു.
ഇന്നലെ മൂന്നാറിൽ ഹാഷിഷ് ഓയിലുമായി ആലപ്പുഴ കളർകോട്, പഴയംപ്പിളളി വീട്ടിൽ ആൽബിൻ ആൻറണി (26)യെ ദേവികുളം പൊലീസ് അറസ്റ്റു ചെയതിരുന്നു. മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിൻറിൽ നടന്ന വാഹന പരിശോധനയ്ക്കിടയിലാണ് ബൈക്കിലെത്തിയ ഇയാൾ പിടിയിലായത്. മൂന്നര ഗ്രാം ഹാഷീഷ് ഓയിലാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. ഒരു മാസം മുൻപ് ഗോവയിൽ നിന്നുമാണ് ഇത് വാങ്ങിയതെന്നാണ് ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും മനസിലായത്.
ഹൃദയം, ഓർമയുണ്ടോ ഈ മുഖം, ഭീഷ്മ പർവം എന്നീ ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറാണ് അറസ്റ്റിലായ ആൽബിൻ ആൻറണി.