അധ്യാപകൻ ജലാശയത്തിൽ ചാടി ആത്മഹത്യ ചെയ്തു.മൂന്നാര്‍ ചൊക്കനാട് സൗത്ത് ഡിവിഷനില്‍ ഗണേഷന്‍ (50) നാണ് ഇന്ന് ഉച്ചയോടെ ഹെഡ് വര്‍ക്സ് ജലാശയത്തില്‍ ചാടി ആത്മഹത്യ ചെയ്തത്. ചൊക്കനാട് സൗത്ത് എഎല്‍പിഎസ് സ്കൂളിലെ അധ്യാപകനാണ്.
ഉച്ചയോടെ സ്കുളില്‍ നിന്നും ബൈക്കിലെത്തിയ ഇയാള്‍ ജലാശയത്തിന് സമീപത്തെ തിട്ടയില്‍ വാഹനം നിര്‍ത്തിയ ശേഷം വെള്ളത്തിലേക്ക് ചാടുകയായിരുന്നു. പിന്നീട് നീന്തി കരയ്ക്ക് കയറാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതേ സമയം അതുവഴി പോവുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ രമേശന്‍ ജലാശയത്തിലൂടെ ആരോ നീന്തിവരുന്നത് കണ്ട് ഓട്ടോ നിര്‍ത്തി. തുടര്‍ന്ന് ഇയാളുടെ സഹായത്തോടെ ഗണേഷന്‍ കരയ്ക്ക് കയറി.
എന്നാല്‍, കരയ്ക്ക് കയറിയെങ്കിലും ഉടന്‍തന്നെ ഗണേശന്‍ വീണ്ടും ജലാശയത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു. തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ വിളിച്ച് പറഞ്ഞതനുസരിച്ച് പൊലീസും അഗ്നിശമന സേനയുമെത്തി ഗണേശനെ കരയ്ക്കെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
കുറച്ച് മാസങ്ങള്‍ക്ക് മുൻപ് ഇയാളുടെ അമ്മ മുത്തുമാരി ജലാശയത്തില്‍ വീണെങ്കിലും ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.അന്ന് മുതൽ ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി സഹപ്രവർത്തകൻ പറഞ്ഞു.ഭാര്യ ജ്യോതി . മക്കള്‍: ലോഗേശ്വരന്‍ , അക്ഷശ്രീ.