Breaking News

കോടതിയലക്ഷ്യം; മാപ്പുപറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച്‌ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസിലെ വിചാരണക്കോടതി ജഡ്ജിയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ മാപ്പുപറഞ്ഞ് സംവിധായകന്‍ ബൈജു കൊട്ടാരക്കര.ജഡ്ജിയെ ആക്ഷേപിക്കാനോ, ജ്യൂഡീഷ്യറിയെ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലെന്ന് കോടതിയില്‍ നേരിട്ട് ഹാജരായി ബൈജു കൊട്ടാരക്കര അറിയിച്ചു. തുടര്‍ന്ന് രേഖാമൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി.

കോടതിയില്‍ നേരിട്ടു ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി തരണമെന്നു ബൈജു കോടതിയോട് അപേക്ഷിച്ചിട്ടുണ്ട്. വിശദീകരണം നല്‍കാന്‍ രണ്ടാഴ്ച സമയം നല്‍കിയിട്ടുണ്ട്. വിശദീകരണം പരിശോധിച്ച ശേഷം നേരിട്ട് ഹാജരാകുന്നത് ഒഴിവാക്കുന്നത് പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കി. വിദേശത്തിരുന്നും ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ സമയമുണ്ടല്ലോ. പിന്നെ എന്തുകൊണ്ട് കോടതിയില്‍ നേരിട്ട് ഹാജരായി കൂടെന്ന് കോടതി ചോദിച്ചു. കേസ് 25നു പരിഗണിക്കാന്‍ മാറ്റിവച്ചു.

ബൈജു കൊട്ടാരക്കരയുടെ പരാമര്‍ശത്തില്‍ കോടതിയലക്ഷ്യത്തിന് ഹൈക്കോടതി ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി. നോട്ടിസ് ലഭിച്ചിട്ടും കക്ഷി നേരിട്ട് ഹാജരായില്ലെന്നു പറഞ്ഞ കോടതി അവസാന അവസരമായിരിക്കും ഇതെന്നു വ്യക്തമാക്കിയിരുന്നു. ചാനല്‍ ചര്‍ച്ചയില്‍ നടത്തിയ പരാമര്‍ശത്തിന്റെ പേരിലാണ് കോടതിയലക്ഷ്യ നടപടി.

വിചാരണക്കോടതി ജഡ്ജിയെ മാത്രമല്ല നീതിന്യായ സംവിധാനത്തെ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങളാണ് നടത്തിയതെന്നു ഹൈക്കോടതി റജിസ്ട്രാര്‍ ജനറല്‍ നല്‍കിയ ഡ്രാഫ്റ്റ് ചാര്‍ജില്‍ പറയുന്നു. ജഡ്ജിയുടെ വ്യക്തിത്വത്തെയും കഴിവിനെയും ചോദ്യം ചെയ്യുന്ന പരാമര്‍ശങ്ങളാണ് നടത്തിയത്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തെ ബാധിക്കുന്നതും കോടതിയുടെ അധികാരത്തെ താഴ്ത്തിക്കെട്ടുന്നതുമാണെന്നും ചാര്‍ജില്‍ വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top