ബംഗളുരു:ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് പ്രൊപ്പല്ലന്‍റുമായി ബന്ധം പൂര്‍ണ്ണമായി നഷ്ടമായി എന്ന് റിപ്പോര്‍ട്ട്. ‘മംഗൾയാൻ’ പേടകത്തിന്‍റെ ബാറ്ററി പൂര്‍ണ്ണമായും തീര്‍ന്നുവെന്നാണ് വിശദീകരണം വരുന്നത്. ഇതോടെ ഇന്ത്യയുടെ ആദ്യത്തെ ഇന്‍റര്‍ പ്ലാനറ്ററി മിഷനായ ‘മംഗൾയാൻ’ ഒടുവിൽ എട്ടു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കി വിടവാങ്ങുന്നു എന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.
450 കോടി രൂപയുടെ മാർസ് ഓർബിറ്റർ മിഷൻ 2013 നവംബർ അഞ്ചിനാണ് പിഎസ്എല്‍വി സി25 ഉപയോഗിച്ച് വിക്ഷേപിച്ചത്. മോം ( MOM) ബഹിരാകാശ പേടകം അതിന്‍റെ ആദ്യ ശ്രമത്തിൽ തന്നെ ചൊവ്വയുടെ ഭ്രമണപഥത്തിൽ 2014 സെപ്റ്റംബർ 24-ന് വിജയകരമായി പ്രവേശിക്കുകയായിരുന്നു.
ഇപ്പോൾ മംഗള്‍യാന്‍ പേടകത്തില്‍ ഇന്ധനം അവശേഷിക്കുന്നില്ല. ഉപഗ്രഹ ബാറ്ററി പൂര്‍ണ്ണമായും തീർന്നു, ഇതോടെ ഇതുമായുള്ള ബന്ധം പൂര്‍ണ്ണമായി നഷ്ടമായി” ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.
എന്നാല്‍ ഐഎസ്ആര്‍ഒ ദൌത്യം പൂര്‍ണ്ണമായും നഷ്ടമായോ എന്ന കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. മാർസ് ഓർബിറ്റർ ക്രാഫ്റ്റ് ആറ് മാസത്തെ രൂപകൽപ്പന ചെയ്ത ദൗത്യമായിരുന്നു, എന്നാല്‍ അത് ഏകദേശം എട്ട് വർഷത്തോളം പ്രവർത്തിച്ചതായി ഐഎസ്ആർഒ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു.